
ദില്ലി: ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ പാകിസ്ഥാനിൽ ആഭ്യന്തര കലാപവും രൂക്ഷം. സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി രാജ്യത്ത് 39 ഇടങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇവർ പാക് സൈനിക വാഹനത്തെ ലക്ഷ്യമിട്ട് നടത്തിയെന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഒപ്പം ബിഎൽഎയുടേതെന്ന പേരിൽ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള വാർത്താക്കുറിപ്പും പ്രചരിക്കുന്നു.
ആകെ 39 സ്ഥലങ്ങളിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് വാർത്താക്കുറിപ്പിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെടുന്നുണ്ട്. ബലൂചിസ്ഥാനിലെ കലാത് ജില്ലയിലെ മംഗോച്ചാർ നഗരത്തിന്റെ നിയന്ത്രണം 'ഫത്തേ സ്ക്വാഡ്' ഏറ്റെടുത്തതായി ഈ വാർത്താക്കുറിപ്പിൽ പറയുന്നു. പൊലീസുകാരെയും റെയിൽവെ ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുത്തുവെന്നും പിന്നീട് പൊലീസുകാരെ വിട്ടയച്ചെന്നുമാണ് അവകാശവാദം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ 39 ഇടത്താണ് പാക് പട്ടാളവുമായി തങ്ങൾ ഏറ്റുമുട്ടിയതെന്നും അവർ പറയുന്നു.