അമേരിക്ക - ഇറാൻ സംഘർഷത്തിന് അയവ്. ഒമാന്‍റെ മധ്യസ്ഥതയിൽ രണ്ടാം ഘട്ട ചർച്ചകൾ ജനീവയിൽ നടക്കുമെന്ന് ഉറപ്പായി. ഉപരോധം പിൻവലിച്ചാൽ ആണവ ധാരണയ്ക്ക് തയ്യാറാണെന്ന ഇറാന്റെ നിലപാടിനോട് അമേരിക്ക അനുകൂലമായി പ്രതികരിച്ചതോടെയാണ് നിർണായക ചർച്ചകൾക്ക് വഴിയൊരുങ്ങിയത്

ജനീവ: അമേരിക്ക - ഇറാൻ സംഘർഷ സാഹചര്യത്തിൽ കൂടുതൽ ആശ്വാസം. ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ ഉറപ്പായി. ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിലേക്ക് പുറപ്പെട്ടു. ഒമാന്‍റെ മധ്യസ്ഥതയിലാകും അമേരിക്ക - ഇറാൻ രണ്ടാം ഘട്ട ചർച്ചകൾ നടക്കുക. ഉപരോധം അവസാനിപ്പിച്ചാൽ ആണവ ധാരണയ്ക്ക് തയാറെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ വിദേശകാര്യ സഹമന്ത്രിയാണ് പ്രസ്താവന നടത്തിയത്. ആണവ ധാരണയിൽ വിട്ടുവീഴ്ച്ചകൾക്ക് തയാറെന്ന ഇറാന്‍റെ നിലപാടിനോട് ഏറ്റവും പോസിറ്റീവായാണ് അമേരിക്ക പ്രതികരിച്ചത്. ചർച്ചകളിലൂടെയുള്ള പരിഹാരങ്ങൾക്കാണ് മുൻഗണനയെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയ പ്രതികരിച്ചത്. ഇതിന് പിന്നാലെ ഇറാൻ വിഷയത്തിൽ യു എസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജെറാഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ നടന്നു. ഇതിനൊടുവിലാണ് രണ്ടാം ഘട്ട ചർച്ച നടത്താമെന്ന തീരുമാനമായത്.

YouTube video player