
ധാക്ക: ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ച ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശിൽ 48 ശതമാനം പോളിംഗ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമി - നാഷണൽ സിറ്റിസൺ പാർട്ടി സഖ്യവും തമ്മിൽ ആണ് പ്രധാന മത്സരം. തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. അക്രമങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വ്യാപക ബൂത്തുപിടിത്തം നടന്നതായി ജമാഅത്തെ ഇസ്ലാമി പരാതിപ്പെട്ടു. വൈകീട്ട് നാലരയ്ക്ക് പോളിംഗ് അവസാനിച്ച ഉടൻ വോട്ടെണ്ണൽ തുടങ്ങി. 299 പാർലമെന്റ് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ ആദ്യ ഫലസൂചനകൾ അർധരാത്രിയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് അഭിപ്രായ സർവേകളിൽ മുൻതൂക്കം ഉണ്ട്. ബി എൻ പിയെ ഈ തെരഞ്ഞെടുപ്പിൽ നയിക്കുന്നത് ഖാലിദ സിയ്യയുടെ മകൻ താരിഖ് റഹ്മാൻ ആണ്. ജമാഅത്തെ ഇസ്ലാമി – നാഷണൽ സിറ്റിസൺ പാർട്ടി സഖ്യമാണ് ബി എൻ പിയുടെ എതിരാളികൾ. ജമാഅത്തെ ഇസ്ലാമി അമീർ ഡോ. ഷഫീഖുർ റഹ്മാൻ ആണ് സഖ്യത്തിന്റെ നേതാവ്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ സർക്കാർ ഇന്ത്യയുമായുള്ള ബന്ധത്തിൽ എന്ത് നയം സ്വീകരിക്കും എന്നത് പ്രധാനമാണ്.
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ തിരിച്ചെത്തിയത് ഇക്കഴിഞ്ഞ ഡിസംബർ മാസത്തിലായിരുന്നു. 17 വർഷം ലണ്ടനിൽ അഭയാർത്ഥിയായി കഴിഞ്ഞ ശേഷമായിരുന്നു മടങ്ങിവരവ്. എന്നാൽ ഇന്ത്യയോട് അനുകൂലമായ നിലപാടല്ല മുൻകാലങ്ങളിൽ ബിഎൻപിയും താരിഖ് റഹ്മാനും സ്വീകരിച്ചിട്ടുള്ളത്. അതിർത്തി തർക്കങ്ങൾ, ടീസ്ത നദീജല കരാർ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ കടുത്ത നിലപാടുകൾ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. താരിഖ് റഹ്മാന്റെ കടന്നുവരവോടെ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ തന്നെ ബംഗ്ലാദേശിലെ മാറുന്ന രാഷ്ട്രീയ സാഹചര്യം ഇന്ത്യ അതീവ ജാഗ്രതയോടെയാണ് ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam