
ധാക്ക: ബംഗ്ലാദേശിൽ കലാപം തുടരുന്നതിനിടെ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോർട്ട്. അഭയം തേടി ഇന്ത്യയെ സമീപിച്ചെങ്കിലും ഇന്ത്യ അനുമതി നൽകിയില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. സഹോദരിക്കൊപ്പം സൈനിക ഹെലികോപ്ടറില്‍ ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ അഭയം നൽകില്ലെന്ന് അറിയിച്ചതോടെ സഹോദരിക്കൊപ്പം ബെലാറസിലേക്കോ ലണ്ടനിലേക്കോ കടന്നെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിൽ സ്ഥിതിഗതികൾ വഷളായതോടെ അതിർത്തിയിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കി.
പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയായ ഗനഭബനിൽ പ്രവേശിച്ചു. കലാപത്തിൽ 300-ലധികം ആളുകൾ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ഹസീനയുടെ രാജി ആവശ്യപ്പെട്ട് തെരുവിലറങ്ങിയ പതിനായിരങ്ങളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചതിനെ തുടർന്ന് ബംഗ്ലാദേശിൽ ഞായറാഴ്ച 98 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിഷേധം രൂക്ഷമായത്. സർക്കാർ ജോലികൾക്കുള്ള സംവരണ സമ്പ്രദായത്തിനെതിരെയാണ് വിദ്യാർഥികൾ തെരുവിലറങ്ങിയത്. ആദ്യഘട്ട പ്രക്ഷോഭത്തിൽ 67 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ ആരംഭിച്ച പ്രതിഷേധം, ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ പൊലീസുമായി ഏറ്റുമുട്ടിയതോടെ മൂർധന്യത്തിലെത്തി.
Read More.... ബംഗ്ലാദേശില്‍ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു
1971-ലെ ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതാണ് പ്രക്ഷോഭത്തിന് കാരണം. പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് വിലപിടിച്ചെല്ലാം പ്രക്ഷോഭകർ കവർച്ച ചെയ്യുകയാണ്. ധാക്കയിൽ ഷെയ്ക് മുജീബുർ റഹ്മാൻ്റെ പ്രതിമ പ്രക്ഷോഭകർ തകർത്തു. പ്രധാനമന്ത്രി രാജിവെച്ചതോടെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സേന മേധാവി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ചർച്ചയ്ക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞ, സേന മേധാവി ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും ഇടക്കാല സർക്കാർ ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും സേന മേധാവി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam