ആദ്യ പ്രതികരണവുമായി ബെഞ്ചമിൻ നെതന്യാഹു, ഇറാനിലെ ഭീകര ഭരണകൂടം ലോകത്തിന് ഭീഷണി; ഇറാനിലെ ജനങ്ങൾക്ക് വ്യക്തമായ സന്ദേശം

Published : Feb 28, 2026, 02:21 PM IST
President Donald Trump and PM Benjamin Netanyahu shaking hands at the White House

Synopsis

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇസ്രായേൽ ഇറാനിൽ അമേരിക്കൻ പിന്തുണയോടെ മിന്നലാക്രമണം നടത്തി. 'ഓപ്പറേഷൻ റോറിംഗ് ലയൺ' എന്ന് പേരിട്ട ഈ സൈനിക നടപടി, ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. 

ടെൽ അവീവ്/വാഷിംഗ്ടൺ: പശ്ചിമേഷ്യയെ പിടിച്ചുലച്ചുകൊണ്ട് ഇറാനിൽ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും പിന്നാലെ ഉണ്ടായ ഈ അപ്രതീക്ഷിത ആക്രമണം ഇറാനിലെ ആയത്തുള്ള ഖമേനി ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള നീക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുറന്നടിച്ചു. സ്ഫോടനശബ്‍ദങ്ങളാൽ ടെഹ്‌റാൻ നഗരം ഞെട്ടിവിറച്ചതിന് തൊട്ടുപിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, ഇറാനിലെ ജനങ്ങൾ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി തങ്ങളുടെ ഭാവി സ്വന്തം കൈകളിലെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഓപ്പറേഷൻ റോറിംഗ് ലയൺ (Operation Roaring Lion) എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ തങ്ങൾ വൻതോതിലുള്ള യുദ്ധനടപടികൾ ആരംഭിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും, ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ അത്യാധുനിക ബി-2 ബോംബറുകളും യുദ്ധക്കപ്പലുകളും ആക്രമണത്തിൽ പങ്കുചേർന്നതോടെ ഇറാന്‍റെ മിസൈൽ പ്രഹരശേഷി ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ.

അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഈ സംയുക്ത നീക്കം ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ ഭാവി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് നെതന്യാഹു പറഞ്ഞു. ചരിത്രപരമായ നേതൃത്വം നൽകിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ലോകത്തെ ഏറ്റവും അപകടകരമായ ഈ ഭീകര ഭരണകൂടത്തെ മാനവരാശിക്ക് ഭീഷണിയാകുന്ന രീതിയിൽ ആണവായുധങ്ങൾ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ ഇറാനുമായി നടന്ന 12 ദിവസത്തെ യുദ്ധസമയത്തും സമാനമായ രീതിയിൽ ഭരണകൂടത്തിനെതിരെ ഉയർത്തെഴുന്നേൽക്കാൻ നെതന്യാഹു ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇറാനിലെ ആണവ, മിസൈൽ കേന്ദ്രങ്ങൾ തകർക്കുക എന്നതിലുപരി അവിടുത്തെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ തന്നെ മാറ്റുക എന്ന ലക്ഷ്യമാണ് ഇസ്രായേലിനുള്ളതെന്ന് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നു. പശ്ചിമേഷ്യൻ മേഖലയിൽ ഈ നീക്കം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാന് പ്രതിരോധിക്കാനുള്ള അവകാശമുണ്ട്, അഫ്ഗാൻ ആക്രമണത്തിൽ പിന്തുണയുമായി അമേരിക്ക
സംശയം വേണ്ട, ലക്ഷ്യം ഇറാനിലെ ഭരണമാറ്റം തന്നെ; 'കീഴടങ്ങുക, അല്ലെങ്കിൽ മരണം'; ആയുധം വെച്ച് കീഴടങ്ങണമെന്ന് ഇറാൻ സേനക്ക് ട്രംപിന്‍റെ അന്ത്യശാസനം