
ബ്രിട്ടൻ: ബ്രിട്ടീഷ് ചാര സംഘടനയായ എം ഐ 6ന്റെ നേതൃസ്ഥാനത്തേക്ക് ആദ്യമായി ഒരു വനിതയെത്തുന്നു. ബ്രിട്ടന്റെ രഹസ്യ ഇന്റലിജൻസ് സംഘടനയുടെ നേതൃസ്ഥാനത്തേക്ക് ബ്ലെയ്സ് മെട്രേവേലിയെയാണ് പ്രാധാനമന്ത്രി കീർ സ്റ്റാർമർ പ്രഖ്യാപിച്ചത്. 1999ൽ രഹസ്യ ഇന്റലിജൻസിന്റെ ഭാഗമായ ബ്ലെയ്സ് മെട്രേവേലി എം ഐ 6ന്റെ 18ാമത്തെ മേധാവിയാവുക. സർ റിച്ചാർഡ് മൂറിൽ നിന്ന് ശരത് കാലത്തോടെ ബ്ലെയ്സ് അധികാരമേറ്റെടുക്കുമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ എം ഐ 6ന്റെ ക്വ്യു വിഭാഗത്തിന്റെ ഡയറക്ടർ ജനറലാണ് 47കാരിയായ ബ്ലെയ്സ്. സാങ്കേതിക വിദ്യയുടേയും നവീകരണ ചുമതലകളുമാണ് ബ്ലെയ്സ് നിർവഹിക്കുന്നത്. നേരത്തെ എംഐ 6, എം15 എന്നിവയുടെ ഡയറക്ടർ പദവി വഹിച്ചിരുന്ന വനിത കൂടിയാണ് ബ്ലെയ്സ്. ബ്രിട്ടന്റെ ആഭ്യന്തര സുരക്ഷാ ഇന്റലിജൻസ് ഏജൻസിയാണ് എംഐ5. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് സാമൂഹിക നരവംശശാസ്ത്രം പഠനം പൂർത്തിയാക്കിയ ബ്ലെയ്സ് പശ്ചിമേഷ്യയിലാണ് കരിയറിന്റെ ഏറിയ ഭാഗവും ചെലവിട്ടത്.
രഹസ്യ സംഘടനയുടെ സജീവമായ പ്രവർത്തനം മറ്റേത് സമയത്തേക്കാളും നിർണായകമായുള്ള സമയത്താണ് ബ്ലെയ്സിനെ നിർണായക പോസ്റ്റിലേക്ക് നിയമിക്കുന്നതെന്നാണ് സ്റ്റാർമർ വിശദമാക്കിയത്. അപ്രതീക്ഷിതമായ രീതിയിൽ യുകെ ഭീഷണികൾ നേരിടുന്ന കാലമാണ്. സൈബർ മേഖലകളിലും ചാരക്കപ്പലുകളും സർക്കാർ സേവനങ്ങളും തടസപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്ന സമയത്താണ് ബ്ലെയ്സിന്റെ നിയമനം എന്നാണ് സ്റ്റാമർ വ്യക്തമാക്കുന്നത്.
1909ൽ സ്ഥാപിതമായതിന് ശേഷം ഒരിക്കൽ പോലും എം ഐ 6ന് ഒരു വനിതാ മേധാവി ഉണ്ടായിരുന്നില്ല. സഹോദര സ്ഥാപനമായ എം ഐ 65ന് മേധാവി സ്ഥാനത്ത് രണ്ട് വനിതകൾ എത്തിയിരുന്നു. സായുധ സേനയ്ക്കും സിഗ്നലുകൾ ഇന്റലിജൻസ്, വിവരങ്ങൾ നൽകാൻ ഉത്തരവാദിത്തമുള്ള ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഹെഡ്ക്വാർട്ടേഴ്‌സിനും നിലവിൽ വനിതാ മേധാവിയാണ് ഉളളത്. 17 വർഷത്തിനിടയിൽ ആദ്യമായാണ് ജെയിംസ് ബോണ്ട് ചിത്രങ്ങളിലേതിന് സമാനമായി എം ഐ 6 മേധാവിയായി വനിതയെത്തുന്നത്.
എം ഐ 6ന്റെ മേധാവിയെ ചീഫ് എന്നതിന്റെ ചുരുക്കെഴുത്തായ സി എന്ന പേരിലാണ് ഏജൻസിക്കുള്ളിൽ അറിയപ്പെടുക. മേധാവി മാത്രമാകും എം ഐ 6നിൽ കുറച്ചെങ്കിലും പൊതുവേദികളിൽ എത്തുകയും പൊതുജീവിതം നയിക്കുകയും ചെയ്യുന്ന ആൾ എന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് വിശദമാക്കുന്നത്. നിലവിലെ മേധാവിയായ സർ റിച്ചാർഡ് മൂർ 5 വർഷമാണ് എം ഐ 6നെ നയിച്ചത്. 2020 സെപ്തംബറിലാണ് റിച്ചാർഡ് മൂർ ചാര സംഘടനയുടെ തലപ്പത്ത് എത്തിയത്. തുർക്കിയിൽ അഞ്ച് വർഷം അംബാസിഡർ ആയി സേവനം ചെയ്ത ശേഷമാണ് റിച്ചാർഡ് മൂർ എം ഐ 6 മേധാവി സ്ഥാനത്തെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam