
അബുജ: കനത്ത മഴയില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി, വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബോട്ടില്‍ കയറിയ ആളുകള്‍ക്ക് ദാരുണാന്ത്യം. നൈജീരിയയിലാണ് തിങ്കളാഴ്ച 100ല്‍ അധികം ആളുകള്‍ ബോട്ട് അപകടത്തില്‍ കൊല്ലപ്പെട്ടത്. നൈജര്‍ നദിയിലൂടെയുള്ള ബോട്ട് നദിയിലുണ്ടായിരുന്നു മരത്തടിയില്‍ തട്ടി പിളര്‍ന്നതോടെയാണ് ദുരന്തമുണ്ടായത്. 250ഓളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 100 പേരുടെ മരണം സ്ഥിരീകരിച്ചതായി പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.
ക്വാരയിലെ പാടിഗിയില്‍ നിന്ന് നെജറിലെ ഗ്ബോട്ടിയിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. 144 പേരെ ഇതിനോടകം രക്ഷിക്കാനായിട്ടുണ്ട്. ബോട്ട് പുറപ്പെട്ടതിന് പിന്നാലെ വെളത്തിലുണ്ടായിരുന്ന തടിക്കഷ്ണത്തില്‍ തട്ടി എന്‍ജിന്‍ തകരുകയായിരുന്നു. ഇതിലൂടെ ബോട്ടില്‍ വെള്ളം ഇരച്ചുകയറുകയായിരുന്നു. വിവാഹം നടക്കാനിരിക്കെ പെട്ടന്നുണ്ടായ മഴയില്‍ റോഡുകള്‍ വെള്ളത്തിലായതാണ് അതിഥികള്‍ ബോട്ട് മാര്‍ഗം സ്വീകരിക്കുന്നതിന് കാരണമായത്. ബോട്ടിന് ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നു. അടിയൊഴുക്ക് ശക്തമായതും പുലര്‍ച്ചെ ആയിരുന്നതിനാല്‍ വെളിച്ചക്കുറവും അപകടത്തിന്‍റെ തോത് വര്‍ധിപ്പിച്ചതായി അധികൃതര്‍ വിശദമാക്കുന്നു.
റോഡ് വെള്ളത്തില്‍ മുങ്ങിയതോടെ വിവാഹം നടക്കുന്ന സ്ഥലത്തേക്ക് പോകാനായി അതിഥികള്‍ക്ക് വധുവരന്മാരുടെ ബന്ധുക്കളൊരുക്കിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നൈജീരിയയില്‍ മഴക്കാലമായ സമയത്താണ് അപകടം. വരും ദിവസങ്ങളില്‍ മഴ കൂടുമെന്നാണ് നൈജീരിയയിലെ കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കുന്നത്. കഴിഞ്ഞ മാസം നൈജീരിയിലുണ്ടായ ബോട്ട് അപകടത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയത്തിലേക്ക് പഴയ ഒന്നാം ക്ലാസുകാരനായി പ്രകാശ് കാരാട്ട് എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam