
സൗത്ത് കരോലിന: ബോയിംഗ് വിമാന നിർമ്മാണത്തിലെ പിഴവുകൾ അവഗണിക്കാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ മുൻ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചു. ജോൺ ബാർനെറ്റിന്റേത് ആത്മഹത്യയെന്ന കണ്ടെത്തിന് പിന്നാലെയാണ് അമേരിക്കയിലെ ചാൾസ്റ്റൺ പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. അന്വേഷണം അവസാനിപ്പിച്ചതായുള്ള രേഖകൾ വെള്ളിയാഴ്ചയാണ് പൊലീസ് പുറത്ത് വിട്ടത്.
മാർച്ച് 9നായിരുന്നു സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലാണ് ജോൺ ബാർനെറ്റിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 62 കാരനായ ജോൺ ബാർനെറ്റ് സ്വയം വെടിവച്ച് മരിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജോൺ ബാർനെറ്റിന്റെ കുടുംബം പരാതിപ്പെടുകയും സമൂഹമാധ്യമങ്ങളിലും മറ്റും വലിയ രീതിയിൽ ദുരൂഹത സംബന്ധിച്ച ആരോപണങ്ങളും ഉയർന്നതോടെ പൊലീസ് അന്വേഷണം തുടരുകയായിരുന്നു. ബാലിസ്റ്റിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും വെടിവച്ചത് ജോൺ ബാർനെറ്റ് ആണെന്ന് വ്യക്തമായിരുന്നു.
ജോൺ ബാർനെറ്റിന്റെ വിരലടയാളങ്ങളുടെ നോട്ട് ബുക്കും വാഹനത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് ആത്മഹത്യാ കുറിപ്പിന് സമാനമായ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ കോപ്പിയും പുറത്ത് വിട്ടിട്ടുണ്ട്. AIR21 കേസുമായി ബന്ധപ്പെട്ട് അദ്ദേഹം തന്‍റെ അഭിഭാഷകനുമായി സംസാരിക്കാന്‍ സമയം നിശ്ചയിച്ചിരുന്നു. എന്നാല്‍, കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള ഒരു ഹോട്ടലിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വന്തം വാഹനത്തിനുള്ളില്‍ വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോൺ ബാർനെറ്റ് 2017-ൽ വിരമിക്കുന്നതുവരെ 32 വർഷത്തോളം ബോയിംഗിൽ ജോലി ചെയ്തിരുന്നു. ബോയിംഗ് കമ്പനിക്കെതിരെ വിസിൽബ്ലോവർ കേസില്‍ ജോൺ ബാർനെറ്റ് തെളിവ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്. 2010 മുതൽ ബോയിംഗിന്‍റെ ചാൾസ്റ്റൺ പ്ലാന്‍റിൽ ക്വാളിറ്റി മാനേജരായിരുന്നു ജോൺ. ഈ പ്ലാന്‍റിൽ നിന്നാണ് ബോയിംഗ് തങ്ങളുടെ ദീർഘദൂര റൂട്ടുകളിൽ ഉപയോഗിക്കുന്ന അത്യാധുനിക വിമാനമായ 787 ഡ്രീംലൈനർ നിര്‍മ്മിക്കുന്നത്. ജോലി സ്ഥലത്തെ സമ്മർദ്ദം ഏറിയപ്പോള്‍ ചാൾസ്റ്റൺ പ്ലാന്‍റിലെ തൊഴിലാളികള്‍ വിമാനത്തില്‍ ഗുണനിലവാരം കുറഞ്ഞ ഭാഗങ്ങള്‍ ബോധപൂര്‍വ്വം ഘടിപ്പിച്ചുവെന്നാണ് ജോൺ വെളിപ്പെടുത്തിയത്. ഗുണ നിലവാരം കുറഞ്ഞ ഉപകണങ്ങള്‍ കാരണം വിമാനത്തിലെ നാലിൽ ഒന്ന് ശ്വസന മാസ്കുകൾ അടിയന്തിര സാഹചര്യങ്ങളിൽ പ്രവർത്തിക്കില്ലെന്ന് ജോൺ വെളിപ്പെടുത്തിയത് വലിയ രീതിയിൽ ബോയിംഗിനെതിരെ വിമർശനം ഉയരാൻ കാരണമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam