ഓസ്‌ട്രേലിയയിൽ നടന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ദേശീയഗാനം ആലപിക്കാതെ പ്രതിഷേധിച്ച ഇറാൻ വനിതാ ടീമിലെ 5 അംഗങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നൽകി. ഇറാനിൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്.

സിഡ്നി : ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ടീം ഹോട്ടലിൽ നിന്നും രക്ഷപ്പെട്ട ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ 5 അംഗങ്ങൾക്ക് ഓസ്ട്രേലിയ അഭയം നൽകി. മന്ത്രി ടോണി ബർക്ക് ആണ് തീരുമാനം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ഫോണിൽ വിളിച്ച ട്രംപ്, പ്രതിസന്ധിയിലായ ടീം അംഗങ്ങളെ തിരിച്ചയക്കരുതെന്നും, അവർക്ക് ഓസ്ട്രേലിയ അഭയം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഓസ്‌ട്രേലിയ തയ്യാറല്ലെങ്കിൽ അമേരിക്ക അവരെ സ്വീകരിക്കാൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇറാൻ വനിതാ ഫുട്ബോൾ ടീമിലെ 5 അംഗങ്ങൾക്ക് അഭയം നൽകാൻ ഇറാൻ തീരുമാനിച്ചത്.

ഓസ്ട്രേലിയയിൽ വെച്ച് നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇറാന്റെ ദേശീയഗാനം ആലപിച്ചപ്പോൾ മൗനം പാലിച്ച താരങ്ങളാണ് പ്രതിസന്ധിയിലായത്. ദക്ഷിണ കൊറിയയുമായുളള മത്സരത്തിന്റെ ഭാഗമായി ഇറാൻ ദേശീയ ഗാനം മുഴങ്ങിയപ്പോൾ, ദേശീയ ഗാനം ആലപിക്കാത്ത ഇറാനിയൻ ടീം നടപടിയാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. ടീമിന്റെ നടപടി ചിലർ പ്രതിരോധ നടപടിയായും മറ്റുള്ളവർ ദുഃഖ പ്രകടനമായും വിലയിരുത്തി. താരങ്ങളുടെ നടപടി രാജ്യദ്രോഹമാണെന്ന് ഇറാന്റെ ആഭ്യന്തര തലത്തിലുള്ള തീവ്രവാദ വിഭാഗങ്ങൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീമിലെ അഞ്ച് അംഗങ്ങൾ ഹോട്ടലിൽ നിന്നും മാറിയത്. ഇറാനിൽ തിരിച്ചെത്തിയാൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നായതോടെയാണ് അമേരിക്കയുടെ ഇടപെടൽ.