
ബ്രസീലിയ: കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടക്കുന്ന രണ്ടാമത്തെ രാജ്യമായി ബ്രസീല്‍. 55,000 ല്‍ അധികം പേര്‍ക്ക് ബ്രസീലില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 49,000 ല്‍ ഏറെ പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ബ്രസീലില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.22 ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തിലേറെ രോഗികള്‍ ഉള്ള അമേരിക്കയാണ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിന് മുന്നിലുള്ളത്. റഷ്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5ലക്ഷത്തി 69 ആയിരം കടന്നിട്ടുണ്ട്.
അതേ സമയം ബ്രിട്ടനിൽ മരണ സംഖ്യ നാല്പത്തി മൂവായിരത്തോടടുക്കുന്നു. ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ നാല് ശതമാനം കുറവെന്ന് വിദഗ്ധര്‍. അതേസമയം വന്ദേ ഭാരത് മിഷനിൽ എയർ ഇന്ത്യയിൽ ടിക്കെറ്റ് ലഭ്യമാകുന്നില്ല എന്ന് വ്യാപക പരാതിയുണ്ട്. ലണ്ടനിൽ നിന്ന് ഷൈമോൻ തോട്ടുങ്കൽ തയ്യാറാക്കിയ റിപ്പോർട്ട്.
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 45 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരിച്ചവർ 1184 ആയി. പുതുതായി 4301 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നു. പുതുതായി 393 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ മരിച്ചു. അതേസമയം, 755 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് അടുത്തിടെ വ്യാപകമായി കോവിഡ് പരിശോധന ആരംഭിച്ചിരുന്നു. പുതുതായി 38,000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതുവരെ 30 ലക്ഷം പേർക്ക് പരിശോധന നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam