
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനൊപ്പം ഭക്ഷണം കഴിച്ച ബ്രസീല്‍ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രസീല്‍ പ്രസിഡന്‍റ് ജയര്‍ ബൊല്‍സാനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി ഫാബിയോ വജ്ഗാര്‍ട്ടനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മാര്‍ ലാഗോയില്‍ നടന്ന ഡിന്നര്‍ പാര്‍ട്ടിയില്‍ ഇയാള്‍ ട്രംപിനൊപ്പം ഭക്ഷണം കഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബ്രസീല്‍ പ്രസിഡന്‍റ് ബൊല്‍സാനാരോയും അത്താഴപാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ ബ്രസീല്‍ ഡിഫന്‍സ് മന്ത്രി അസെവെഡോ, വിദേശകാര്യ മന്ത്രി എണസ്റ്റോ അറൗജോ, വ്യവസായ സുരക്ഷ മന്ത്രി അഗസ്റ്റോ ഹെലോനോ എന്നിവരുമുണ്ടായിരുന്നു.
ഈ ആഴ്ചയുടെ തുടക്കത്തില്‍ ഫ്ലോറിഡ യാത്രയില്‍ ഇയാള്‍ ട്രംപിനെ അനുഗമിച്ചിരുന്നു. ഇയാളോടൊപ്പം നില്‍ക്കുന്ന ട്രംപിന്‍റെ ചിത്രവും പ്രചരിക്കുന്നുണ്ട്. ബ്രസീല്‍ പ്രസിഡന്‍റ് ബൊല്‍സാനരോ ഔദ്യോഗിക യാത്രകളെല്ലാം ഒഴിവാക്കി വീട്ടില്‍ കഴിയുകയാണ്. യുഎസ് പ്രസിഡന്‍റ് ആരോഗ്യ സംരക്ഷണത്തിനായി മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കൊവിഡ് 19നെക്കുറിച്ച് വലിയ ബോധവാനായിരുന്നില്ലെന്നാണ് ട്രംപിന്‍റെ പ്രതികരണം. അസ്വാഭാവികമായി ഒന്നുമുണ്ടായിട്ടില്ല. കുറച്ച് സമയം ഞങ്ങള്‍ അടുത്തിരുന്നു എന്നത് സത്യമാണെന്ന് ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ 1390 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 38 പേര്‍ മരിക്കുകയും ചെയ്തു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam