
ദില്ലി: ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ രാജ്യത്തെത്തിക്കാന്‍ 17 ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കുമെന്ന് ബ്രിട്ടന്‍. അടുത്ത ആഴ്ചയോടെയാണ് 4000 യാത്രക്കാരെ കൊണ്ടുപോകാന്‍ 17 വിമാനങ്ങള്‍ അയക്കുക. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 20,000ത്തിന് മുകളില്‍ ബ്രിട്ടീഷ് പൗരന്മാര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ബ്രിട്ടന്‍ അറിയിച്ചു. നേരത്തെ 21 ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയച്ചിരുന്നു. അതിന് പുറമെയാണ് 17 വിമാനങ്ങള്‍ അയക്കാന്‍ തീരുമാനിച്ചത്.
അഹമ്മദാബാദ്, അമൃത്സര്‍, ദില്ലി, മുംബൈ, ഗോവ , ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നായിരിക്കും ലണ്ടനിലേക്ക് വിമാന സൗകര്യം ഒരുക്കുക. പ്രായമായവരെയും ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെയുമാണ് ആദ്യം പരിഗണിക്കുക. നിരവധി പേരാണ് വിമാനം ബുക്ക് ചെയ്യാനെത്തുന്നത്. ഇതൊരു പ്രതിസന്ധി ഘട്ടമാണെന്ന് ഞങ്ങള്‍ക്കറിയാം. കൂടുതല്‍ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറുമായി യോജിച്ച് പരിശ്രമിക്കുമെന്ന് ബ്രിട്ടീഷ് മന്ത്രി താരിഖ് അഹമ്മദ് പറഞ്ഞു.
കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേരെ കണ്ടെത്താന്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ സഹായം തേടുമെന്ന് ആക്ടിംഗ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംപ്‌സണ്‍ പറഞ്ഞു. ഏപ്രില്‍ എട്ട് മുതല്‍ 20 വരെയാണ് ആദ്യത്തെ 21 വിമാനങ്ങള്‍ സര്‍വീസ് നടത്തുക. 5000ത്തോളം ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ സാധിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam