
കീവ്: റഷ്യൻ മണ്ണിൽ സ്വയം പ്രതിരോധത്തിനായി യുക്രെയ്‌ന് തങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിക്കാമെന്ന് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം. റഷ്യക്കുള്ളിൽ യുക്രെയ്ൻ നടത്തുന്ന പ്രവർത്തനങ്ങളെ ബ്രിട്ടൻ തടയില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയുടെ ഭാഗമായ കുര്‍സ്‌ക് മേഖലയ്ക്കുള്ളിൽ യുക്രെയ്ൻ സൈനികർ പ്രവർത്തിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചിരുന്നു. റഷ്യന്‍ അതിര്‍ത്തിക്കുള്ളിലെ കുര്‍സ്‌ക് മേഖലയില്‍ ഈ മാസം ആറിന് ആരംഭിച്ച കരയധിനിവേശം യുക്രൈന്‍ സൈന്യം കൂടുതല്‍ പ്രദേശത്തേക്കു വ്യാപിപ്പിച്ചിരിക്കുകയാണ്.
റഷ്യൻ വ്യോമമേഖലയിൽ യുക്രെയ്ൻ വലിയ ഡ്രോൺ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. കൃത്യവും സമയോചിതവും ഫലപ്രദവുമായ ആക്രമണമെന്നാണ് സെലൻസ്കി ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്. ‘യുക്രൈൻ ഡ്രോണുകൾ എങ്ങനെയാണോ പ്രവർത്തിക്കേണ്ടത് അതുപോലെത്തന്നെയാണ് പ്രവർത്തിച്ചത്. എന്നാൽ ഡ്രോണുകൾ കൊണ്ടുമാത്രം ചെയ്യാനാകാത്ത കാര്യങ്ങൾ അവിടെയുണ്ട്’– സെലെൻസ്കി മാധ്യമങ്ങളോട് പ്രതികരിച്ചു. യുക്രൈനെ ലക്ഷ്യം വച്ച റഷ്യയുടെ 29 ഡ്രോണുകൾ യുക്രൈൻ വ്യോമസേന തകർത്തെന്നാണ് റിപ്പോർട്ടുകൾ. എയർക്രാഫ്റ്റ് മാതൃകയിലുള്ള 117 ഡ്രോണുകളും 4 മിസൈലുകളും തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
യുക്രൈൻ ആക്രമണം കടുപ്പിച്ചതോടെ കുര്‍സ്‌കിലും ബെല്‍ഗൊരോദിലും നിന്നായി 1.3 ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചിട്ടുണ്ട്. യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റെന്നും വീടുകള്‍ തകര്‍ന്നെന്നും സ്ഥിതി ഗുരുതരമാണെന്നും ബെല്‍ഗൊരോദ് ഗവര്‍ണര്‍ വ്യാചെസ്‌ലാവ് ഗ്ലാഡ്കോവ് പറഞ്ഞു. യുക്രൈൻ ആക്രമണം കടുപ്പിച്ചതോടെ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. മരണ ഭയത്തിൽ ആയിരക്കണക്കിന് പേർ പാലായനം ചെയ്തിട്ടുണ്ട്. 2022-ല്‍ യുദ്ധം തുടങ്ങിയശേഷം ആദ്യമായാണ് റഷ്യന്‍ മണ്ണില്‍ യുക്രൈന്‍ സൈന്യം കടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam