
ലണ്ടൻ: എംബസി ഓഫീസിലിരുന്ന് ചാരവൃത്തി നടത്തിയതിന് ബ്രിട്ടീഷ് പൗരന് തടവ് ശിക്ഷ. സ്‌കോട്ട്‌ലൻഡിലെ പെയ്‌സ്‌ലി സ്വദേശിയായ ഡേവിഡ് സ്മിത്ത് എന്ന 58 കാരന് 13 വർഷത്തേക്കാണ് തടവ് ശിക്ഷ വിധിച്ചത്. ബെർലിനിലെ ബ്രിട്ടീഷ് എംബസിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഡേവിഡ് സ്മിത്ത് റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2020 -ൽ ബെർലിനിലെ ബ്രിട്ടീഷ് എംബസിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന സമയത്താണ് ഡേവിഡ് സ്മിത്ത് റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയത്. അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ കത്ത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇയാൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡേവിഡ് സ്മിത്തിനെ ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്.
റഷ്യയുടെ ബെർലിൻ അറ്റാഷെ ആയിരുന്ന ജനറൽ മേജർ സെർഗേയ് ചുഖ്റോവിന് വേണ്ടിയാണ് ഇയാൾ രഹസ്യങ്ങൾ ചോർത്തിയത്. എന്നാൽ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങളിൽ ഇത് പതിഞ്ഞിരുന്നു. സി സി ടി വി ദൃശ്യങ്ങൾ സഹിതം പിടിക്കപ്പെട്ടതോടെയാണ് ഇയാൾക്കുമേൽ രാജ്യദ്രോഹ കുറ്റം ചുമത്തി വിചാരണ ആരംഭിച്ചത്. ഇയാളുടെ സിസ്റ്റമടക്കം അൺലോക്ക് ചെയ്തുള്ള പരിശോധനയിൽ കൂടുതൽ തെളിവുകൾ കിട്ടിയിരുന്നു. കാബിനറ്റ് വിവരങ്ങളടക്കം ഇയാൾ ചോർത്തിയിരുന്നു. സൈനിക - പ്രതിരോധ മേഖലയിലെ പലരുടെയും വീട്ടുവിലാസങ്ങളും ഫോൺ നമ്പറുകളും ഉൾപ്പെടെയുള്ള വിശദാംശങ്ങളും ഡേവിഡ് സ്മിത്ത് ചോർത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈനിക - പ്രതിരോധ മേഖലയിലെ പ്രമുഖരുടെ ബന്ധുക്കളുടെയടക്കം ചിത്രങ്ങളും ഇയാൾ കൈമാറിയിട്ടുണ്ട്. 'ബെർലിൻ ഹോളിഡേ പിക്സ് ന്യൂ' എന്ന പേരിൽ ഒരു യു എസ് ബിയിലാണ് ഈ ചിത്രങ്ങൾ ഇയാൾ സൂക്ഷിച്ചിരുന്നത്. ഇതെല്ലാം കണ്ടെടുത്തതോടെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി വിചാരണ നടത്തിയത്. വിചാരണയ്ക്ക് ഒടുവിൽ കുറ്റം തെളിഞ്ഞതോടെ ബ്രിട്ടിഷ് കോടതി ഡേവിഡ് സ്മിത്തിന് ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam