കൊവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു

By Web TeamFirst Published Apr 9, 2020, 2:25 PM IST
Highlights

രണ്ടാഴ്ച മുമ്പാണ് ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍, ഞായറാഴ്ച് വൈകുന്നേരം സ്ഥിതി വഷളായതോടെ അദ്ദേഹത്തെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി

ലണ്ടന്‍:  കൊവിഡ് 19 വൈറസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍. അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്നും എങ്കിലും അദ്ദേഹം ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.

രണ്ടാഴ്ച മുമ്പാണ് ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍, ഞായറാഴ്ച് വൈകുന്നേരം സ്ഥിതി വഷളായതോടെ അദ്ദേഹത്തെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി. ചുമയും കടുത്ത പനിയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ചയോടെ കൂടുതല്‍ വഷളായി.

ഇതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹം മാറ്റിയത്. ഓക്‌സിജന്‍ പിന്തുണ നല്‍കുന്നുണ്ടെങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ അല്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡോമനിക് റാബ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ തന്നെ ബോറിസ് ജോണ്‍സണ്‍ ഐസൊലേഷനിലായിരുന്നു.

ഡൗണിംഗ് സ്ട്രീറ്റിലെ വീട്ടില്‍ തന്നെയായിരുന്നു ഇദ്ദേഹം ഏകാന്തവാസത്തിലായിരുന്നത്. കഴിഞ്ഞ മാസം 27നാണ് ബോറിസ് ജോണ്‍സന് കൊവിഡ് സ്ഥിരീകരിച്ചത്. ബോറിസ് ജോണ്‍സന്റെ ആറുമാസം ഗര്‍ഭിണിയായ പങ്കാളിയും കൊവിഡ് ബാധിച്ച് ഐസൊലേഷനിലാണ്.

click me!