
ജനീവ: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി കൊവിഡ് വ്യാപനം ചർച്ച ചെയ്യാനായി ഇന്ന് യോഗം ചേരും. വീഡിയോ കോൺഫറൻസ് വഴി ചേരുന്ന യോഗത്തിൽ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടൻസും പങ്കെടുക്കും.
സുരക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന രാജ്യമാണ് യോഗം വിളിച്ചു കൂട്ടേണ്ടത്. നിലവിൽ ഡൊമിനിക്കൻ റിപ്പബ്ളികാണ് സുരക്ഷാ സമിതിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. കൊവിഡ് വ്യാപനം ചർച്ച ചെയ്യണമെന്ന് ആറ് രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ യോഗം വിളിച്ചു കൂട്ടാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ഏപ്രിൽ മാസത്തെ സുരക്ഷാ സമിതി അധ്യക്ഷനും ഐക്യരാഷ്ട്രസഭയിലെ ഡൊമിനിക്കൻ റിപ്പബ്ളിക് പ്രതിനിധിയുമായ ജോസ് സിംഗർ അറിയിച്ചു.
ജനുവരിയിൽ ചൈനയിൽ ആരംഭിച്ച കൊവിഡ് വൈറസ് വ്യാപനം മൂന്ന് മാസം കൊണ്ട് പതിനാല് ലക്ഷം പേരെ ബാധിച്ചു കഴിഞ്ഞ ശേഷമാണ് സുരക്ഷ സമിതി ഈ വിഷയം ചർച്ച ചെയ്യുന്നത്. സുരക്ഷാ സമിതിയിൽ നടക്കുന്ന ചർച്ചയിൽ സ്ഥിരാംഗമായ ചൈനയ്ക്ക് നേരെ വിമർശനം ഉയരുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്ന കാര്യം.
നേരത്തെ ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നും രോഗ്യവ്യാപനം തടയാൻ ഫലപ്രദമായി ഇടപെടുന്നില്ലെന്നും ആരോപിച്ച് ലോകാരോഗ്യസംഘടനയ്ക്ക് എതിരെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. കൊവിഡ് വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിക്കുന്ന ട്രംപ് വൈറസ് വ്യാപനത്തിൻ്റെ കാരണം ചൈനയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam