
ടൊറന്റോ: കാനഡയിൽ എല്ലാ പ്രവിശ്യകളിലും പോളിങ് അവസാനിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. നിലവിലെ ട്രെൻഡിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്കാണ് ലീഡ്. ഇതുവരെ ഫലം പ്രഖ്യാപിച്ച 24 സീറ്റുകളിൽ 19ഇൽ ലിബറൽ പാർട്ടി നേടി. കൺസേർവേറ്റിവുകൾക്ക് 5 സീറ്റാണ് നേടാനായത്. എന്നാൽ ഭൂരിപക്ഷ ഒറ്റയ്ക്ക് നേടാനാവുമോയെന്ന കാത്തിരിപ്പിലാണ് ലിബറൽ പാർട്ടിയുള്ളത്.
പ്രചാരണത്തിൽ പിന്നിലായിരുന്ന മാർക്ക് കാർണി ട്രംപിന്റെ വ്യാപാര നയത്തിലെ രൂക്ഷ പരാമർശങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചതോടെയാണ് പിന്തുണ ഉയർന്നത്. ഐക്യത്തിനും ദുർബലതയ്ക്കും ഇടയിലെ തെരഞ്ഞെടുപ്പായാണ് കാർണി വോട്ടെടുപ്പിനെ വിശേഷിപ്പിച്ചത്. അതേസമയം കൺസെർവേറ്റീവ് പാർട്ടി നേതാവായ പിയറി മാർസെൽ പൊയ്‌ലിവ്രെ ഒരു ദശാബ്ദത്തോളം നീണ്ട ലിബറൽ പാർട്ടി ഭരണം അവസാനിപ്പിക്കാനാണ് വോട്ട് തേടിയത്.
ജസ്റ്റിൻ ട്രൂഡോ രാജി വച്ച സമയത്ത് നടത്തിയ അഭിപ്രായ സർവേകളിൽ കൺസെർവേറ്റീവ് പാർട്ടിക്ക് 74 ശതമാനം ജനപ്രീതിയാണ് നേടാനായത്. ലിബറൽ പാർട്ടിക്ക് ഈ സർവേയിൽ ലഭിച്ചത്, 20 ശതമാനം പിന്തുണ മാത്രമായിരുന്നത്. അടുത്തിടെ നടന്ന മൂന്ന് ദിന പോളിൽ ലിബറൽ പാർട്ടിയിൽ പലയിടത്തും ലിബറൽ പാർട്ടി ജനപ്രീതിയിൽ മുന്നോട്ട് വന്നിരുന്നു. 343 പാർലമെന്ററി സീറ്റുകളിൽ നിന്ന് 172 സീറ്റുകൾ നേടുന്നവർക്കാണ് കാനഡയിൽ ഭരണം ഉറപ്പിക്കാനാവുക.
കാനഡയിൽ വീണ്ടും ലിബറൽ പാർട്ടി അധികാരത്തിലെത്താൻ സാധ്യതയാണ് വോട്ടെണ്ണലിൽ പ്രതിഫലിക്കുന്നത്. നിലവിലെ വോട്ടുനില ലിബറലുകൾക്ക് അനുകൂലമാണ്. മാർക്ക് കാർണിയുടെ ലിബറൽ പാർട്ടി അധികാരം നിലനിർത്തുമെന്ന് പ്രധാന കനേഡിയൻ മാധ്യമങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 172 സീറ്റുകൾ ലഭിക്കുമോ എന്നത് സംശയകരമാണ്. എൻഡിപി, ബിക്യു എന്നീ പാർട്ടികളുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാരിന് സാധ്യതയാണ് നിലവിൽ ഉയരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം