
വാഷിങ്ടണ്‍: വിമാനത്തിന്‍റെ ശുചിമുറിയില്‍ ക്യാമറ ഘടിപ്പിച്ച് കോക്പിറ്റിലിരുന്ന് ലൈവായി ദൃശ്യങ്ങള്‍ കണ്ട പൈലറ്റുമാര്‍ക്കെതിരെ കേസ്. സൗത്ത്‍വെസ്റ്റ് എയര്‍ലൈന്‍സിലെ പൈലറ്റിനും സഹപൈലറ്റിനും എതിരെയാണ് വിമാനത്തിലെ ജീവനക്കാരി പരാതി നല്‍കിയത്. അരിസോണ കോടതിയില്‍ ഫയല്‍ ചെയ്ത കേസ് പിന്നീട് ഫെഡറല്‍ കോടതിയിലേക്ക് മാറ്റി.
2017 -ല്‍ പിറ്റ്സ്ബര്‍ഗില്‍ നിന്നും ഫീനിക്സിലേക്ക് പോകുകയായിരുന്ന 1088 വിമാനത്തിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ക്യാപ്റ്റന്‍ ടെറി ഗ്രഹാമിന് ശുചിമുറി ഉപോയോഗിക്കാനായി കോക്പിറ്റിന് പുറത്ത് പോകേണ്ടി വന്നു. ഇതേസമയം വിമാനത്തിലെ ജീവനക്കാരിയായ റെനീ സ്റ്റെയ്നക്കര്‍ കോക്പിറ്റില്‍ പ്രവേശിച്ചു. സൗത്ത്‍വെസ്റ്റ് എയര്‍ലൈന്‍സിന്‍റെ നിയമപ്രകാരം പൈലറ്റ് കോക്പിറ്റില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ മറ്റൊരാള്‍ നിര്‍ബന്ധമായും കോക്പിറ്റില്‍ ഉണ്ടാവണം. ഇതനുസരിച്ചാണ് റെനീ കോക്പിറ്റില്‍ കയറിയത്. ക്യാപ്റ്റന്‍റെ സീറ്റിന് അടുത്തായി വെച്ചിരിക്കുന്ന ഐപാഡില്‍ ശുചിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട റെനീ ഇതേക്കുറിച്ച് സഹപൈലറ്റിനോട് ചോദിച്ചു.
വിമാനത്തിലെ ഒരു ശുചിമുറിയില്‍ ക്യമാറ ഘടിപ്പിച്ചിട്ടുണ്ടെന്ന് സഹപൈലറ്റ് റയാന്‍ റസ്സല്‍ കുറ്റസമ്മതം നടത്തി. എന്നാല്‍ വിമാനത്തിന്‍റെ സുരക്ഷ കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തതെന്നാണ് അയാള്‍ നല്‍കിയ വിശദീകരണം. തുടര്‍ന്ന് റെനീയും ഭര്‍ത്താവും ചേര്‍ന്ന് പരാതി നല്‍കുകയും അരിസോണ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam