
ജനീവ: കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ലോകത്ത് ഭക്ഷണം കിട്ടാതെ വലയുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം പ്രവചിക്കുന്നത്.
ലോകത്ത് ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നവരുടെ എണ്ണം ഈ സമയത്ത് ഇരട്ടിയാവും. ലോകത്തെ മുഴുപ്പട്ടിണിക്കാരുടെ എണ്ണം പതിമൂന്നര കോടിയിൽ നിന്ന് ഇരുപത്തിയഞ്ചര കോടിയായി ഉയരുമെന്നാണ് പ്രവചനം.മഹാവിപത്ത് തടയാൻ അടിയന്തര നടപടികൾ വേണമെന്നും വേൾഡ് ഫുഡ് പ്രോഗ്രം മുന്നറിയിപ്പ് നൽകുന്നു.
അതിനിടെ അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകൾ എട്ട് ലക്ഷം കടന്നു. 480 ബില്യൺ ഡോളറിന്റെ കൊവിഡ് സാമ്പത്തിക പാക്കേജ് സെനറ്റ് പാസ്സാക്കി. പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ഇമ്മിഗ്രേഷൻ വിലക്ക് ഗ്രീൻ കാർഡ് അപേക്ഷകർക്ക് മാത്രമായി ചുരുക്കി.
ബ്രിട്ടണിലും കോവിഡ് മരണം ഉയരുകയാണ്. ഇന്നലെ മാത്രം മരിച്ചത് 828 പേരാണ്. ആകെ മരണം 17,337 ആയി. ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്ന് നാളെ മുതൽ മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങും ലണ്ടനിലെ ഇന്പീരിയൽ കോളേജും അവർ വികസിപ്പിച്ച പ്രതിരോധ മരുന്നിന്റെ പരീക്ഷണത്തിനായി വോളണ്ടിയർമാരെ തേടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam