ചാള്‍സിന് മേഗന്‍ ഡയാനയേപ്പോലെ ശ്രദ്ധ കവരുമെന്ന അസൂയ; വന്‍ വിവാദമായി ഹാരിയുടെ ആത്മകഥ

By Web TeamFirst Published Jan 7, 2023, 7:18 PM IST
Highlights

ഡയാന രാജകുമാരിക്ക് ലഭിച്ച ജനപ്രീതിയിലും പിന്തുണയിലും ചാള്‍സ് അസൂയാലുവായിരുന്നുവെന്ന സൂചനയാണ് തന്‍റെ ആത്മകഥയായ സ്പെയറില്‍ ഹാരി നല്‍കുന്നത്.

കാലിഫോര്‍ണിയ: മേഗന്‍ മാര്‍ക്കല്‍ ഡയാന രാജകുമാരിയേപ്പോലെ ആളുകളുടെ ശ്രദ്ധ നേടുമെന്ന ആശങ്കയാണ് തങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതില്‍ നിന്ന് ചാള്‍സ് രാജാവിനെ പിന്തിരിപ്പിച്ചതെന്ന ആരോപണവുമായി ഹാരി രാജകുമാരന്‍. ഡയാന രാജകുമാരിക്ക് ലഭിച്ച ജനപ്രീതിയിലും പിന്തുണയിലും ചാള്‍സ് അസൂയാലുവായിരുന്നുവെന്ന സൂചനയാണ് തന്‍റെ ആത്മകഥയായ സ്പെയറില്‍ ഹാരി നല്‍കുന്നത്. വിവാഹമോചിതയായ മേഗനെ വിവാഹം ചെയ്യണമെങ്കില്‍ രാജ്ഞിയുടെ അനുമതി നേടേണ്ടതുണ്ടെന്നും ഇവരെ പിന്തുണയ്ക്കാനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്നും ചാള്‍സ് ഹാരിയോട് പറഞ്ഞതായാണ് പുസ്തകം വിശദമാക്കുന്നത്.

2015ല്‍ തങ്ങള്‍ക്ക് ദമ്പതികളെന്ന നിലയില്‍ ലഭിക്കുന്ന പൊതുജന ശ്രദ്ധ ചാള്‍സിനെ അസ്വസ്ഥനാക്കിയെന്നാണ് ഹാരി ആത്മകഥയില്‍ പറയുന്നത്. ഹാരിയുടെ 42ാം വയസില്‍ പുറത്തിറക്കിയ ആത്മകഥ ഇതിനോടകം വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിട്ടുള്ളത്. വിവാഹ മോചിതയും നടിയുമായ മേഗന്‍ മാര്‍ക്കലുമായുള്ള വിവാഹത്തിന് പിന്നാലെ സഹോദരന്‍ വില്യമുമായുള്ള ബന്ധത്തില്‍ സംഭവിച്ച ഉലച്ചിലുകളും രാജകുടുംബത്തിലെ അകല്‍ച്ചകളും അടക്കം നിരവധി വിവരങ്ങളാണ് ഹാരിയുടെ ആത്മകഥ വിശദമാക്കുന്നത്. ഇതിന് പുറമേ വ്യോമസേനാ പൈലറ്റ് ആയിരുന്ന സമയത്ത് 25 താലിബാന്‍കാരെ കൊലപ്പെടുത്തിയെന്നും ഹാരി വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ തമ്മിലടികള്‍ മുതലുള്ള പുസ്തകം വിപണിയിലെത്തും മുന്‍പ് തന്നെ വന്‍ വിവാദമായിട്ടുണ്ട്.

കാമിലയെ വിവാഹം ചെയ്യരുതെന്ന് താനും വില്യമും ചാള്‍സിനോട് അപേക്ഷിച്ചിരുന്നു. എന്നാൽ ചാൾസ് ആ അഭ്യർത്ഥന തള്ളി. ഹാരി തന്റെ മകൻ തന്നെയാണോ എന്ന് ചാൾസ് രാജാവ് സംശയിച്ചിരുന്നുവെന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. ഡയാന രാജകുമാരിക്ക് മേജർ ജെയിംസ് ഹെവിറ്റുമായുണ്ടായിരുന്ന ബന്ധത്തെ സൂചിപ്പിച്ച് ചാള്‍സ് രാജാവ് നടത്തിയ പരാമര്‍ശങ്ങളും പുസ്തകത്തിലുണ്ട്. 2018 ൽ രാജപദവികൾ ഉപേക്ഷിച്ചു കൊട്ടാരം വിട്ടിറങ്ങിയ ഹാരിയും മേഗനും ഇപ്പോൾ കാലിഫോർണിയയിലാണ് നിലവില്‍ താമസം. എന്നാല്‍ രാജ്യമൊട്ടാകെ ചര്‍ച്ചയായിട്ടും രാജകുടുംബം വെളിപ്പെടുത്തലുകളേക്കുറിച്ചുള്ള മൌനം തുടരുകയാണ്. 

click me!