
ബീജിംഗ്: മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനെന്ന പേരില്‍ ചൈനയില്‍ വില്‍ക്കുന്ന നതാഷാ പാവകള്‍ വിവാദത്തില്‍. കറുത്ത വര്‍ഗ്ഗക്കാരിയായ പെണ്‍കുഞ്ഞിന്റെ രൂപത്തിലുള്ള കളിപ്പാട്ടം വംശീയ അധിക്ഷേപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്നതായാണ് വിമര്‍ശനം. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ റെഡ്നോട്ട് ഉള്‍പ്പെടെയുള്ളവയില്‍ ഈ കളിപ്പാട്ടത്തെ ക്രൂരമായി തല്ലുന്നതും, കത്തികൊണ്ട് മുറിക്കുന്നതും, കുത്തുന്നതുമായ നിരവധി വീഡിയോകള്‍ പ്രചരിച്ചതോടെയാണ് ആഗോളതലത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നത്.
ചൈനയിലെ ഒരു വ്‌ലോഗര്‍ അബദ്ധത്തില്‍ ഈ കളിപ്പാട്ടം നിലത്തിടുകയും അതിനെ തന്റെ സ്വന്തം മകള്‍ എന്ന് വിളിക്കുകയും ചെയ്തതോടെയാണ് നതാഷാ എന്ന പേരില്‍ ഈ വീഡിയോ ആദ്യം വൈറലായത്. പിന്നീട് മറ്റുള്ളവര്‍ ഇത് അനുകരിക്കാന്‍ തുടങ്ങുകയും കളിപ്പാട്ടത്തോട് ക്രൂരത കാണിക്കുന്ന ദൃശ്യങ്ങള്‍ ട്രെന്‍ഡായി മാറുകയുമായിരുന്നു.
സംഭവം വിവാദമായതോടെ ചൈനയിലെ ഉപഭോക്തൃ സംഘടനകളും മാര്‍ക്കറ്റ് റെഗുലേഷന്‍ വിഭാഗവും ഈ വിഷയത്തില്‍ ഇടപെട്ടു. ചൈനയിലിപ്പോള്‍ ഇത്തരം വീഡിയോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളില്‍ ഈ കളിപ്പാട്ടം കൊണ്ടുവരുന്നതും നിരോധിച്ചു. എങ്കിലും, ഇന്‍സ്റ്റാഗ്രാം, ടിക്ടോക് തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകളില്‍ ഇപ്പോഴും ഈ ട്രെന്‍ഡ് പടരുകയാണ്.
കളിപ്പാട്ടത്തെ ആളുകള്‍ തങ്ങളുടെ അക്രമാസക്തമായ മാനസികസമ്മര്‍ദ്ദം തീര്‍ക്കാനും വംശീയ വിദ്വേഷം പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നതായാണ് വിമര്‍ശനം. ഈ ട്രെന്‍ഡിന് പിന്നില്‍ കടുത്ത വംശീയതയും സ്ത്രീവിരുദ്ധതയുമുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകരും വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു. കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകള്‍ ചരിത്രപരമായി നേരിടുന്ന അവഗണനയുടെയും അക്രമങ്ങളുടെയും മറ്റൊരു രൂപമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം ക്രൂരമായ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി കാണുന്നത് കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികളുടെ മാനസിക ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്ന് മനഃശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകം തങ്ങളെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് കുട്ടികളില്‍ ഇത് തെറ്റായ ധാരണകള്‍ ഉണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam