
ടെഹ്റാൻ: ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനമായ ചൈനീസ് നിർമ്മിത എച്ച്ക്യു-9ബി തകർന്നടിഞ്ഞതാണ് നാശനഷ്ടങ്ങളുടെ ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തൽ. പ്രതിരോധം പാളിയതോടെ ചൈനീസ് സാങ്കേതികവിദ്യ സംബന്ധിച്ച് ചോദ്യങ്ങളും ഉയരുകയാണ്. കരുത്തനെന്ന് കരുതി ഇറാൻ ചൈനയിൽ നിന്ന് വാങ്ങിയ എച്ച്ക്യു-9ബി സംവിധാനത്തിന് ഇസ്രായേലിന്റെയും അമേരിക്കയുടെയും മിസൈലുകളെ തടയാനായില്ല. നേരത്തെ ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് ഇതേ ചൈനീസ് സംവിധാനം പാകിസ്ഥാനെ തുണച്ചിരുന്നില്ല. ഇതോടെ എച്ച്ക്യു-9ബിയുടെ കാര്യക്ഷമതയെക്കുറിച്ച് ആഗോള തലത്തിൽ ചർച്ചകൾ ഉയരുകയാണ്.
ചൈനയിലെ എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്തതാണ് എച്ച്ക്യു-9ബി. റഷ്യൻ എസ് - 300 പി എം യു, അമേരിക്കൻ പാട്രിയറ്റ് പി എ സി-2 സിസ്റ്റങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു നിർമാണം. 2006-ലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. 260 കിലോമീറ്റർ പരിധിയിലെ ലക്ഷ്യങ്ങളെ തകർക്കാൻ സാധിക്കും എന്നാണ് അവകാശവാദം. ഒരേസമയം 100 ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും എട്ടോളം ലക്ഷ്യങ്ങളെ നേരിടാനും ശേഷിയുണ്ടെന്നും ചൈന അവകാശപ്പെട്ടിരുന്നു. ഇറാനിൽ ആണവ നിലയങ്ങൾക്കും സൈനിക താവളങ്ങൾക്കും കാവലായാണ് ഇറാൻ എച്ച്ക്യു-9ബിയെ ആശ്രയിച്ചിരുന്നത്. എണ്ണയ്ക്ക് പകരം ആയുധം എന്നതായിരുന്നു ചൈനയുമായുള്ള കരാർ.
എന്നാൽ യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ അതിശക്തമായ വ്യോമാക്രമണത്തിന് മുന്നിൽ ഈ സംവിധാനങ്ങൾ നിഷ്പ്രഭമായെന്നാണ് സൈനിക നിരീക്ഷകരുടെ വിലയിരുത്തൽ. ഇറാന്‍റെ 31 പ്രവിശ്യകളിൽ ടെഹ്റാൻ ഉൾപ്പെടെ 20 ലും നാശനഷ്ടങ്ങളുണ്ടായി. ലോകമെമ്പാടും സമാധാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമുള്ളിടത്തോളം കാലം യുഎസ് ആക്രമണം തുടരുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam