
വുഹാന്‍: കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ ചൈന മരണസംഖ്യ രണ്ടാമതും പുറത്തുവിട്ട് ചൈന. പുതിയ റിപ്പോര്‍ട്ടില്‍ 50 ശതമാനം വര്‍ധനവാണുണ്ടായത്. വുഹാനില്‍ 2579 മരണങ്ങളാണ് ഉണ്ടായതെന്നാണ് ചൈന ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പിന്നീട് പുതുക്കിയ കണക്കില്‍ 3899 പേര്‍ മരിച്ചെന്ന് ചൈന വ്യക്തമാക്കി. കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ചൈനയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 4632 പേരാണ് മരിച്ചത്.
ചൈന മരണ സംഖ്യ മറച്ചുവെക്കുകയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവരും പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും ചൈനയുടെ മരണസംഖ്യയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വുഹാനില്‍ ആദ്യഘട്ടത്തില്‍ കൊവിഡിനെ നേരിടാന്‍ വേണ്ടത്ര സൗകര്യമോ മുന്‍കരുതലോ ഉണ്ടായിരുന്നില്ലെന്നും രോഗം തിരിച്ചറിയാന്‍ വൈകിയെന്നും റോയിട്ടേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട്
ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വുഹാനിലെ മരണ സംഖ്യ ഉയരാമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതുപോലെ കൊവിഡ് മരണങ്ങള്‍ മറ്റ് രാജ്യങ്ങളിലും ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാകാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ബ്രിട്ടനില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് പുറത്തുവിട്ടതിനേക്കാള്‍ 15 ശതമാനം അധികം മരണങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, മരണ സംഖ്യ മറച്ചുവെച്ചുവെന്ന ആരോപണങ്ങളെ ചൈന നിഷേധിച്ചിരുന്നു. കൃത്യമായ കണക്കുകളാണ് പുറത്തുവിട്ടതെന്നും ചൈന വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam