
ബീജിങ്: ഹൂസ്റ്റൺ നഗരത്തിലെ ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ അമേരിക്ക ആവശ്യപ്പെട്ടതായി ചൈന. അമേരിക്കയുടെ നടപടിയിൽ ശക്തമായി അപലപിച്ച ചൈന, ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി.
ടെക്‌സാസ് നഗരത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക ചൈനക്ക് മൂന്ന് ദിവസത്തെ സമയപരിധിയാണ് അനുവദിച്ചത്. കോൺസുലേറ്റ് അടക്കണമെന്ന് ആവശ്യപ്പെടുന്നത് ചൊവ്വാഴ്ചയാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ അറിയിച്ചത്.
കോൺസുലേറ്റ് സാധാരണപോലെ പ്രവർത്തിച്ചു വരികയായിരുന്നു. തെറ്റായ ഈ തീരുമാനം ഉടൻ റദ്ദാക്കാൻ യുഎസിനോട് അഭ്യർഥിക്കുകയാണ്. നടപടിയിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും വാങ് പറഞ്ഞു
ചൈനയുടെ കോൺസുലേറ്റ് അടയ്ക്കാനുള്ള തീരുമാനം അമേരിക്കൻ ജനതയുടെ സ്വകാര്യ വിവരങ്ങളും ഭൌദ്ധികസ്വത്തും സംരക്ഷിക്കാനാണെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മോർഗൻ ഒർടാഗസ് വ്യക്തമാക്കിയിരിക്കുന്നത്.
കോണ്‍സുലേറ്റ് ഓഫീസില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ രേഖകള്‍ കത്തിച്ചതായും പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയെങ്കിലും കെട്ടിടത്തിന് ഉള്ളില്‍ പ്രവേശിക്കാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ലെന്നും ഹൂസ്റ്റണ്‍ പൊലീസിന് വിവരം ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം അമേരിക്കൻ സുരക്ഷാസേന ചൈനയുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും അപമാനിക്കുകയും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുയും അനധികൃതമായി തടവില്‍ വയ്ക്കുകയും ചെയ്തുവെന്നായിരുന്നു ചൈനയുടെ ആരോപണം.
കെവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതൽ വഷളായിരുന്നു. സാമ്പത്തികവും സാങ്കേതികവുമായ മേഖലകളിൽ ചൈനയുമായുള്ള പല ഇടപാടുകളിൽ നിന്നും അമേരിക്ക പിന്മാറുകയും ചെയ്തിരുന്നു. തുടർന്നും സ്ഥിതി കൂടുതൽ വഷളായി വരുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam