
ദില്ലി: ഇന്ത്യയുടെ അതിർത്തിക്കടുത്തുള്ള തെക്കുകിഴക്കൻ ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ കൂറ്റൻ അണക്കെട്ട് നിർമ്മാണം ആരംഭിച്ചു. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഡിസംബറിലാണ് ചൈനീസ് ഭരണകൂടം പദ്ധതിക്ക് അംഗീകാരം നൽകിയത്. പദ്ധതിയെ ഇന്ത്യ എതിർത്തിരുന്നു.
ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പ്രധാനമായും പ്രദേശിക ഉപയോഗത്തിനും ടിബറ്റിലെ പ്രാദേശിക വൈദ്യുതി ആവശ്യങ്ങളും നിറവേറ്റുമെന്നും അരുണാചൽ പ്രദേശിനോട് ചേർന്നുള്ള നയിങ്‌ചിയിൽ നടന്ന ചടങ്ങിന് ശേഷം ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം, 1.2 ട്രില്യൺ യുവാൻ (ഏകദേശം 167 ബില്യൺ ഡോളർ) ചെലവഴിച്ചാണ് ഡാം നിർമിക്കുക. അഞ്ച് ജലവൈദ്യുത നിലയങ്ങൾ നിർമ്മാണത്തിൽ ഉൾപ്പെടും.
അണക്കെട്ട് പൂർത്തിയാകുമ്പോൾ, യാങ്‌സി നദിയിലെ ത്രീ ഗോർജസ് അണക്കെട്ടിനേക്കാൾ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, താഴ്ന്ന പ്രദേശങ്ങളിലെ രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും ആശങ്ക ഉയർത്തുന്നു. ബ്രഹ്മപുത്ര നദീതടത്തിന്റെ ജലപ്രവാഹത്തെയും പരിസ്ഥിതിയെയും പദ്ധതി ബാധിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
ഈ വർഷം ആദ്യം പദ്ധതിയെക്കുറിച്ച് ഇന്ത്യ ആശങ്കകൾ ഉന്നയിച്ചിരുന്നു. യാർലുങ് സാങ്‌പോയ്ക്ക് (ബ്രഹ്മപുത്ര നദിയുടെ ടിബറ്റൻ പേര്) മുകളിലുള്ള അണക്കെട്ട് നദിയുടെ താഴ്‌വരയിലെ പ്രദേശങ്ങൾക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് ചൈന പ്രതികരിച്ചിരുന്നു. പരിസ്ഥിതി ലോലമായ ടിബറ്റൻ പീഠഭൂമിയിൽ ഇത്തരം വലിയ പദ്ധതികൾ വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam