
ബെയ്ജിങ്: ഉന്നത സൈനിക ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടിയുമായി ചൈന. കമ്യുണിസ്റ്റ് പാർട്ടിയുടെ പിബി അംഗം അടക്കം 9 മുതിർന്ന സൈനിക മേധാവിമാരെ പുറത്താക്കി. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് ഈ ഒമ്പത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പ്രസിഡന്റ് ഷീ ജിൻ പിങ്ങിന്റെ വിശ്വസ്തരടക്കമുള്ളവരെയാണ് സൈന്യത്തിൽ നിന്നും പുറത്താക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതി ചർച്ച ചെയ്യാനും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനും ചേരുന്ന സെൻട്രൽ കമ്മിറ്റി പ്ലീനത്തിന് തൊട്ടുമുമ്പാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.
അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് പുറത്താക്കൽ എന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചെങ്കിലും, നടപടിക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് വിലയിരുത്തൽ. സെൻട്രൽ മിലിട്ടറി കമ്മീഷൻ (സി.എം.സി.) വൈസ് ചെയർമാൻ ഹെ വെയ്‌ഡോങ് അടക്കമുള്ള പ്രമുഖർക്കെതിരെയാണ് നടപടി. പ്രസിഡന്റ് ഷി ജിൻപിങ്ങിന് ശേഷം ചൈനീസ് സൈന്യത്തിലെ രണ്ടാമത്തെ ഉയർന്ന പദവി വഹിച്ചിരുന്ന ഹെ വെയ്‌ഡോങ് അവസാനമായി പൊതുവേദിയിൽ എത്തിയത് കഴിഞ്ഞ മാർച്ചിൽ ആണ്. പോളിറ്റ് ബ്യൂറോയിലെ നിലവിലുള്ള അംഗങ്ങളിൽ നടപടി നേരിടുന്ന ആദ്യ വ്യക്തിയാണ് ഹെ വെയ്‌ഡോങ്
മിയാവോ ഹുവാ സി.എം.സി.യുടെ രാഷ്ട്രീയ കാര്യ വിഭാഗം ഡയറക്ടർ മിയാവോ ഹുവാ, രാഷ്ട്രീയ കാര്യ വിഭാഗം എക്‌സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടർ ഹെ ഹോങ്‌ജുൻ, സംയുക്ത ഓപ്പറേഷൻസ് കമാൻഡ് സെന്റർ എക്‌സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടർ വാങ് ഷിയൂബിൻ, ഈസ്റ്റേൺ തിയേറ്റർ കമാൻഡർ ലിൻ ഷിയാങ്‌യാങ്, ഉന്നത സൈനിക മേധാവികളായ യുവാൻ ഹുവോഷി, വാങ് ഹൗബിൻ, വാങ് ചുണ്ണിങ് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് ഉന്നതർ.