ചെങ്കടലിലെ ചൈനീസ് യുദ്ധക്കപ്പലിൽ നിന്ന് വിമാനത്തിന് നേരെ ലേസർ ആക്രമണം; ശക്തമായി അപലപിച്ച് ജർമനി

Published : Jul 08, 2025, 07:15 PM IST
China Laser Weapon

Synopsis

ബെർലിനിലെ ചൈനീസ് എംബസിയും ചൈനയുടെ വിദേശകാര്യ മന്ത്രാലയവും മൗനം പാലിക്കുകയാണ്. ‌‌ഈ മാസം ആദ്യമാണ് സംഭവമുണ്ടായത്.

ദില്ലി: ചെങ്കടലിൽ ചൈനീസ് സൈനിക കപ്പൽ ജർമ്മൻ നിരീക്ഷണ വിമാനത്തെ ലേസർ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ജർമനിയുടെ ആരോപണം. സംഭവത്തിന് പിന്നാലെ, ബെർലിനിലെ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി. യെമനിലെ ഹൂതി വിമതരുടെ ഭീഷണിയിൽ നിന്ന് സിവിലിയൻ കപ്പലുകളെ സംരക്ഷിക്കുന്ന യൂറോപ്യൻ യൂണിയൻ നേതൃത്വത്തിലുള്ള ആസ്പൈഡ്സ് ദൗത്യത്തിന്റെ ഭാഗമായിരുന്നു വിമാനത്തിന്റെ നിരീക്ഷണം.

ചൈനയുടെ നടപടിയെ അം​ഗീകരിക്കാനാകില്ലെന്ന് ജർമ്മൻ വിദേശകാര്യ ഓഫീസ് വ്യക്തമാക്കി. ചൈനീസ് യുദ്ധക്കപ്പൽ, ഉദ്യോഗസ്ഥരെയും സുരക്ഷയെയും അപകടത്തിലാക്കുന്നുവെന്നും ജർമനി ആരോപിച്ചു. ലേസർ സംഭവത്തെത്തുടർന്ന് നിരീക്ഷണ വിമാനം ദൗത്യം നിർത്തിവച്ചു. ചൊവ്വാഴ്ച വരെ, ജർമ്മനിയുടെ ആരോപണങ്ങൾക്ക് ചൈന ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല. 

ബെർലിനിലെ ചൈനീസ് എംബസിയും ചൈനയുടെ വിദേശകാര്യ മന്ത്രാലയവും മൗനം പാലിക്കുകയാണ്. ‌‌ഈ മാസം ആദ്യമാണ് സംഭവമുണ്ടായത്. ചൈനീസ് യുദ്ധക്കപ്പലിൽ നിന്ന് ലേസർ നടന്നതായി ജർമ്മൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. ഈ പ്രദേശത്ത് നിരവധി തവണ ഇത്തരത്തിൽ ആക്രമണം നടന്നിട്ടുണ്ടെന്ന് എപി റിപ്പോർട്ട് ചെയ്തു. മുൻകരുതൽ എന്ന നിലയിൽ, വിമാനം ദൗത്യം നിർത്തിവച്ച് ജിബൂട്ടിയിലെ അതിന്റെ താവളത്തിൽ സുരക്ഷിതമായി ഇറക്കി. 

യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിലുള്ള ആസ്പിഡസ് (ASPIDES) ദൗത്യം, ചെങ്കടൽ, ഏദൻ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ, വ്യാപാര കപ്പലുകളെ സംരക്ഷിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും സൈനിക ലക്ഷ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'