
ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കരുത്തനായ നേതാവും പൊളിറ്റ്‌ബ്യൂറോ അംഗവുമായ മാ സിൻഗ്രൂയിക്കെതിരെ അഴിമതി കേസിൽ അന്വേഷണം ആരംഭിച്ചു. ചൈനയിലെ ഏറ്റവും ഉയർന്ന അഴിമതി വിരുദ്ധ ഏജൻസിയായ സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഗുരുതരമായ അച്ചടക്ക ലംഘനങ്ങളും നിയമലംഘനങ്ങളും നടത്തിയെന്നാരോപിച്ചാണ് ചൈനയിലെ ഷിൻജിയാങ് മേഖലയിലെ പാർട്ടി മേധാവിയായ മാ സിൻഗ്രൂയിക്കെതിരെ അന്വേഷണം നടക്കുന്നത്.
ചൈനയുടെ ബഹിരാകാശ പദ്ധതികളിൽ വലിയ പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു മാ സിൻഗ്രൂയി. സ്‌പേസ് മാൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 24 അംഗ പൊളിറ്റ്‌ബ്യൂറോയിലെ അംഗമാണ് ഇദ്ദേഹം. ഷെൻഷെൻ പാർട്ടി ചീഫ്, ഗുവാങ്‌ഡോങ് ഗവർണർ എന്നീ പദവികൾ വഹിച്ച ശേഷം 2021-ലാണ് മാ സിൻഗ്രൂയി ഷിൻജിയാങ് മേഖലയുടെ ചുമതല ഏറ്റെടുത്തത്. ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഭരണകൂടം പാർട്ടിയിലെ പ്രമുഖർക്കെതിരെ ആരംഭിച്ച അഴിമതി അന്വേഷണത്തിൽ ഒടുവിലത്തേതാണിത്. അടുത്ത കാലം വരെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുത്ത അനുയായിയായി കരുതപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മാ സിൻഗ്രൂയി. ഇത്രയും ഉന്നതനായ ഒരു നേതാവ് അന്വേഷണ പരിധിയിൽ വരുന്നത് ചൈനീസ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഷിൻജിയാങ് പോലുള്ള തന്ത്രപ്രധാന മേഖലയിലെ ഭരണാധികാരിയെ മാറ്റുന്നത് അവിടുത്തെ ഭരണസംവിധാനത്തിലും വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam