
കൊവിഡ് മഹാമാരിക്കിടെ മൌണ്ട് എവറസ്റ്റ് കയറാനെത്തുന്ന ഏക സംഘമായി ചൈനയില്‍ നിന്നുള്ള സര്‍വ്വേയര്‍മാരുടെ സംഘം. നേപ്പാള്‍ അതിര്‍ത്തിയില്‍ എവറസ്റ്റിന്‍റെ നീളം വീണ്ടും അളക്കുന്നതിനായാണ് ഈ സംഘമെത്തിയതെന്നാണ് ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. നേപ്പാള്‍ അവകാശപ്പെടുന്നതിനേക്കാള്‍ നാല് മീറ്റര്‍ നീളം എവറസ്റ്റ് കൊടുമുടിക്ക് കുറവാണെന്നാണ് ചൈനയുടെ അവകാശവാദം.
കൊവിഡ് 19 വ്യാപനം മൂലം ഇത്തവണ വിദേശത്ത് നിന്നുള്ള സഞ്ചാരികള്‍ക്ക് നേപ്പാളും ചൈനയും അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ വസന്തകാലത്ത് എവറസ്റ്റില്‍ കയറാന്‍ പൌരന്മാര്‍ക്ക് ചൈന അനുമതി നല്‍കിയിരുന്നു. എന്നാല്‍ നേപ്പാള്‍ ഒരുരീതിയിലുമുള്ള സഞ്ചാരികള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.
ഏപ്രിലിലാണ് ചൈനീസ് സംഘം മലകയറ്റം ആരംഭിച്ചത്. എന്നാല്‍ മോശം കാലാവസ്ഥ നിമിത്തം നിലവില്‍ ദൌത്യം നിര്‍ത്തിവച്ചിരിക്കുകയാണ്. ചൈന സെന്‍ട്രല്‍ ടെലിവിഷനില്‍ പര്‍വ്വതാരോഹകരുടെ വീഡിയോ ലൈവാണ് കാണിച്ചുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നത്. പര്‍വ്വതാരോഹകര്‍ക്ക് വഴികാണിക്കുന്ന ഗൈഡുമാര്‍ക്ക് സംഘത്തിന് ആവശ്യമായ സഹായം ചെയ്യാന്‍ ചൊവ്വാഴ്ച മുതല്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് പേരുടെ സംഘത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മുകളിലേക്ക് കയറാനുള്ള അനുമതി നല്‍കിയിട്ടില്ല. ഓക്സിജന്റെ ലഭ്യതക്കുറവിനെ തുടര്‍ന്നാണ് ഇത്. എവറസ്റ്റ് കീഴടക്കാനായി ഒരു സംഘം മാത്രമായി എത്തുന്ന സംഭവം അപൂര്‍വ്വമാണെന്നാണ് പര്‍വ്വതാരോഹകര്‍ വിശദമാക്കുന്നത്. 1960ല്‍ ചൈനീസ് സംഘത്തിന് മാത്രമാണ് കൊടുമുടി കീഴടക്കാനായതെന്ന് ഹിമാലയന്‍ ഡാറ്റാബേസിലെ റിച്ചാര്‍ഡ് സാലിസ്ബറി പറയുന്നു. ഹിമാലയത്തില്‍ പലപ്പോഴായി എത്തുന്ന സംഘങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത് ഹിമാലയന്‍ ഡാറ്റാ ബേസാണ്. ഹിമലയം വിജയകരമായി ആദ്യമായി കീഴടക്കിയതിന്‍റെ അറുപതാ വാര്‍ഷികത്തിലാണ് ഈ സംഘം എവറസ്റ്റിലെത്തിയിരിക്കുന്നത്.
ലോക്ക്ഡൌണും ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയതുമാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള പര്‍വ്വതാരോഹകരെ ഇത്തവണ എവറസ്റ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്. മഞ്ഞ് പാളിയെ ഒഴിച്ച് നിര്‍ത്തിയാല്‍ 8844 മീറ്റര്‍ നീളം എവറസ്റ്റിനുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ 8848 മീറ്റര്‍ നീളം എവറസ്റ്റിനുണ്ടെന്നാണ് നേപ്പാളിന്‍റേയയും ബ്രിട്ടന്‍റേയും അവകാശവാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam