
പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ ടുവാലുവിലെ ജനം മൊത്തത്തിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറാനൊരുങ്ങുന്നു. ലോകത്തിൽ ആദ്യമായിട്ടാണ് ഒരു രാജ്യത്തെ ജനത മുഴുവൻ ജനതയും ആസൂത്രിത കുടിയേറ്റത്തിന്റെ ഭാഗമാകുന്നത്. വയേഡ് റിപ്പോർട്ട് അനുസരിച്ച്, സമുദ്രനിരപ്പ് ഉയരുന്നതാണ് കുടിയേറ്റത്തിന് കാരണം. ടുവാലുവിന്റെ ഭൂരിഭാഗം ഭൂമിയും 25 വർഷത്തിനുള്ളിൽ വെള്ളത്തിനടിയിലാകുമെന്നും അതിജീവനത്തിനായി ജനങ്ങൾ പലായനം ചെയ്യേണ്ടി വരുമെന്നും പഠനങ്ങൾ പുറത്തുവന്നിരുന്നു.
ഒമ്പത് പവിഴ ദ്വീപുകളും അറ്റോളുകളും അടങ്ങുന്ന ടുവാലുവിൽ 11,000-ത്തിലധികം ജനങ്ങളാണ് ജീവിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് വെറും 2 മീറ്റർ ഉയരത്തിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തിരമാലകൾ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജലനിരപ്പ് ഉയർച്ച എന്നിവ ഭീഷണിയാകുന്നു. അടുത്ത 80 വർഷത്തിനുള്ളിൽ ഇത് വാസയോഗ്യമല്ലാതായി മാറിയേക്കാമെന്ന് ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ദ്വീപസമൂഹത്തിലെ ഒമ്പത് പവിഴ അറ്റോളുകളിൽ രണ്ടെണ്ണം ഇതിനകം തന്നെ വെള്ളത്തിനടിയിലായി.
നാസയുടെ സീ ലെവൽ ചേഞ്ച് ടീമിന്റെ കണക്കനുസരിച്ച്, 2023 ൽ ടുവാലുവിലെ സമുദ്രനിരപ്പ് കഴിഞ്ഞ 30 വർഷങ്ങളെ അപേക്ഷിച്ച് 15 സെന്റീമീറ്റർ ഉയരും. ഈ നിരക്കിൽ, 2050 ആകുമ്പോഴേക്കും രാജ്യത്തെ ഭൂരിഭാഗം കരയും വെള്ളത്തിനടിയിലായേക്കാം.
2023ൽ ടുവാലുവും ഓസ്‌ട്രേലിയയും ഫലെപിലി യൂണിയൻ ഉടമ്പടിയിൽ ഒപ്പുവച്ച. കരാർ പ്രകാരം, പ്രതിവർഷം 280 ടുവാലുക്കാർക്ക് ഓസ്‌ട്രേലിയയിൽ സ്ഥിര താമസം അനുവദിക്കും. കൂടാതെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം, ജോലി എന്നിവയിൽ പൂർണ്ണ അവകാശങ്ങളും നൽകും. ജൂൺ 16 മുതൽ ജൂലൈ 18 വരെയായിരുന്നു ആദ്യ ഘട്ട അപേക്ഷകൾ. നിരവധി കുടുംബങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. 8,750 രജിസ്ട്രേഷനുകളാണ് ഇതുവരെ ഉണ്ടായത്.
കാലാവസ്ഥാ പ്രത്യാഘാതങ്ങൾ വഷളാകുമ്പോൾ ടുവാലുവക്കാർക്ക് അന്തസ്സോടെ സ്ഥിരതാമസമാക്കാൻ കുടിയേറ്റ പദ്ധതി അനുവദിക്കുമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. അതേസമയം സമുദ്രനിരപ്പ് ഉയരുന്ന രാജ്യങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒരു പുതിയ അന്താരാഷ്ട്ര ഉടമ്പടിക്ക് ആഹ്വാനം ചെയ്തുകൊണ്ട് ടുവാലുവിന്റെ പ്രധാനമന്ത്രി ഫെലെറ്റി ടിയോ ആഗോളതലത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു.
പദ്ധതി ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കുമുള്ള മറ്റ് കുടിയേറ്റ മാർഗങ്ങളുമായി സംയോജിപ്പിച്ചാൽ, ടുവാലുവിന്റെ ജനസംഖ്യയുടെ 4% വരെ ഓരോ വർഷവും കുടിയേറാൻ കഴിയുമെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ, ജനസംഖ്യയുടെ 40 ശതമാനത്തോളം പേർക്ക് താമസം മാറാൻ കഴിയുമെന്ന് യുഎൻഎസ്ഡബ്ല്യു സിഡ്‌നിയിലെ കാൽഡോർ സെന്റർ ഫോർ ഇന്റർനാഷണൽ റഫ്യൂജി ലോയിലെ ഫെലോ ആയ ജെയ്ൻ മക്ആദം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam