വെള്ളിയാഴ്ച രാവിലെയോടെ 100 തൊഴിലാളികള്‍ ചേർന്ന് ആശുപത്രി നിര്‍മാണം തുടങ്ങിയിരുന്നു. ഫെബ്രുവരി മൂന്നിന് കെട്ടിടം പണി പൂർത്തിയാകുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
വുഹാന്‍: കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ അസുഖം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് പ്രാദേശിക തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മിച്ച അവധികാല കെട്ടിട സമുച്ചയത്തിനൊപ്പമാണ് ആശുപത്രി നിര്‍മിക്കുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ആശുപത്രി കെട്ടിടം പണിയുന്നതിനായി 10 ബുൾഡോസറുകളും 35 ജെസിബിയും വ്യാഴാഴ്ച രാത്രിയോടെ സ്ഥലത്തെത്തിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ 100 തൊഴിലാളികള്‍ ചേർന്ന് ആശുപത്രി നിര്‍മാണം തുടങ്ങിയിരുന്നു. ഫെബ്രുവരി മൂന്നിന് കെട്ടിടം പണി പൂർത്തിയാകുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
Read More: കൊറോണ വൈറസ് ബാധയെന്ന് സംശയം: മുംബൈയിൽ രണ്ടു പേർ നിരീക്ഷണത്തിൽ
2003ല്‍ ചൈനയിൽ സാര്‍സ് വൈറസ് പടര്‍ന്നു പിടിച്ചപ്പോൾ 7,000 തൊഴിലാളികള്‍ ചേര്‍ന്ന് ഒരാഴ്ച കൊണ്ടാണ് ബെയ്ജിങ്ങില്‍ പുതിയ ആശുപത്രി നിര്‍മിച്ചത്. 2500 സ്ക്വയർ ഫീറ്റിലാണ് തലസ്ഥാനത്ത് ആശുപത്രി കെട്ടിടം ഒരുക്കിയത്. ചെറിയ ക്യാബിനുകളായി ഐസോലേഷൻ വാർഡുകളാണ് ആശുപത്രിയിൽ സജ്ജീകരിച്ചത്.
Read More: കൊറോണ രോഗലക്ഷണങ്ങളുമായി ചൈനയിൽ നിന്ന് എത്തിയ ഒരാൾ കളമശ്ശേരിയിൽ ചികിത്സയിൽ
നിരവധി പേരാണ് കൊറോണ വൈറസ് ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നത്. ആശുപത്രികളില്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് ആവശ്യമായ കിറ്റുകളും തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ഇതുവരെ 25 പേരാണ് കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചത്. 830 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. തായ്‍ലാൻഡ്, തായ്‍വാൻ, അമേരിക്ക തുടങ്ങി നിരവധി രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ പടരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.