
ജനീവ: കൊറോണ സംബന്ധിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത് ചൈനയല്ലെന്ന് വെളിപ്പെടുത്തി ലോകാരോഗ്യ സംഘടന. പുതിയ റിപ്പോർട്ടിലാണ് ചൈനയിലെ തങ്ങളുടെ ഓഫീസാണ് ഇത് സംബന്ധിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. നേരത്തെ കൊറോണ വൈറസ് ഉടലെടുത്ത സാഹചര്യം സംബന്ധിച്ച് ഏപ്രില്‍ 6ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന വൈറസ് സംബന്ധിച്ച് സംഘടനയെ ആരാണ് ആദ്യം അറിയിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല.
ആദ്യ റിപ്പോർട്ടിൽ ഡിസംബർ 31ന് ഹുബെയ് പ്രവിശ്യയിലെ വുഹാന്‍ മുനിസിപ്പൽ ഹെൽത്ത് കമ്മിഷനിൽ ന്യുമോണിയ ബാധിച്ച കേസുകളെക്കുറിച്ച് പരാമർശിച്ചിരുന്നു എന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്.
പിന്നീട് ഏപ്രിൽ 20ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ നടത്തിയ വാർത്താസമ്മേളനത്തിൽ ചൈനയിൽനിന്നാണ് കേസ് ആദ്യം റിപ്പോർട്ട് ചെയ്തതെന്നാണ് പറഞ്ഞത്.
ചൈനീസ് അധികൃതരാണോ അതോ മറ്റാരെങ്കിലുമാണോ ഈ വിവരം അറിയിച്ചതെന്ന കാര്യം അന്നും വ്യക്തമാക്കിയില്ല. അതിനാണ് ഇപ്പോള്‍ ഉത്തരം ലഭിക്കുന്നത്. ഇതിനാല്‍ തന്നെ ചൈന കൊറോണ വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചോ എന്നത് വീണ്ടും ചര്‍ച്ചയാകുകയാണ്.
ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ് - ഈ ആഴ്ച പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ചൈനയിലെ ഡബ്ല്യുഎച്ച്ഒ ഓഫിസ് ആണ് ഡിസംബർ 31ന് ‘വൈറൽ ന്യുമോണിയ’യുടെ കേസുകൾ കൂടുന്നുണ്ടെന്ന് അറിയിച്ചത്. വുഹാൻ ഹെൽത്ത് കമ്മിഷൻ വെബ്സൈറ്റിലെ മാധ്യമങ്ങൾക്കുവേണ്ടിയുള്ള ഡിക്ലറേഷന്‍ വച്ചാണ് ഇത് അവര്‍ അറിയിച്ചത്, അല്ലാതെ ചൈനീസ് അധികൃതര്‍ നേരിട്ട് അറിയിച്ചത് അല്ല.
ഇതിനെ തുടര്‍ന്ന് പ്രോട്ടോകോള്‍ അനുസരിച്ച് ഡബ്ല്യുഎച്ച്ഒ ചൈനീസ് അധികൃതരോട് ജനുവരി ഒന്നിനും രണ്ടിനും ഇക്കാര്യത്തെക്കുറിച്ചു വിവരംതേടി. ജനുവരി മൂന്നിന് ചൈന മറുപടി നൽകി. ഡിസംബർ 31ന് ചൈനയിലെ ലോകാരോഗ്യ സംഘടന ഓഫീസ് അലെര്‍ട്ട് നല്‍കുമ്പോള്‍ തന്നെ ഡബ്ല്യുഎച്ച്ഒയുടെ രാജ്യാന്തര പകർച്ചവ്യാധി നിരീക്ഷണ ശൃംഖലയായ യുഎസ് ആസ്ഥാനമായ പ്രോമെഡും അജ്ഞാത കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന വുഹാനിലെ കേസുകളെക്കുറിച്ച് അറിയിപ്പ് നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
നേരത്തെ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി മറച്ചുവയ്ക്കാൻ ചൈനയ്ക്കൊപ്പം ഡബ്ല്യുഎച്ച്ഒയും കൂട്ടുനിന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam