
ദില്ലി: ജനങ്ങൾക്ക് കൊവിഡ് മുക്ത വേനൽക്കാലമാണ് മംഗോളിയ വാഗ്ദാനം ചെയ്തത്. പഴയ ജീവിതത്തിലേക്ക് മടക്കമുണ്ടാകുമെന്ന് പറഞ്ഞത് ബെഹ്റെയ്ൻ ആണ്. ചെറിയ ദ്വീപ് രാജ്യമായ സെയ്ചെല്ലസ് സാമ്പദ്ഘടനയിലേക്ക് തിരിച്ചെത്താമെന്ന് വിശ്വസിച്ചു. ഈ രാജ്യങ്ങളെല്ലാം പ്രതീക്ഷ വച്ചത് ചൈന നിർമ്മിക്കുന്ന കൊവിഡ് വാക്സിനിലായിരുന്നു. എന്നാലിപ്പോൾ കൊവിഡിൽ നിന്ന് മുക്തമാകുന്നതിന് പകരം വൈറസ് വ്യാപനത്തിൽ തകർന്നിരിക്കുകയാണ് ഈ മൂന്ന് രാജ്യങ്ങളും.
ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ ആഴ്ചയിൽ ലോകത്ത് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച ആദ്യ പത്തിൽ നാല് രാജ്യങ്ങൾ സെയ്ച്ചെലസ്, ചിലി, ബെഹ്റെയ്ൻ, മംഗോളിയ എന്നിവയാണ്. ഇവരാകട്ടെ ചൈനീസ് വാക്സിൻ നിർമ്മാതാക്കളായ സിനോഫാം, സിനോവാക് ബയോടെക് എന്നിവ നിർമ്മിച്ച് വാക്സിനാണ് സ്വീകരിച്ചത്. ഈ വാക്സിനുകൾ സ്വീകരിച്ച രാജ്യങ്ങളിൽ കൊവിഡ് വ്യാപനം കുറയ്ക്കാനായിട്ടില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
കൊവിഡിനെ ചെറുക്കാൻ തങ്ങളുടെ വാക്സിന് കഴിയുമെന്നായിരുന്നു ചൈനയുടെ അവകാശവാദം. എന്നാൽ ചില രാജ്യങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ ചൈനീസ് വാക്സിൻ വൈറസിനെ തടയാൻ, പ്രത്യേകിച്ച് ജനിതകമാറ്റം സംഭവിച്ച വൈറസിനെ തടയാൻ ഫലപ്രദമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡിൽനിന്നുള്ള മോചനത്തിന്റെ തോത് സർക്കാർ ജനങ്ങൾക്ക് ഏത് വാക്സിൻ നൽകുന്നുവെന്നത് അടിസ്ഥാനപ്പെടുത്തിയാണെന്ന് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വാക്സിൻ ഉപകാരപ്രദമാണെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്ന് ഹോംങ്കോങ് യുണിവേഴ്സിറ്റിയിലെ വൈറസ് വിദഗ്ധൻ ജിൻ ഡോങ്ക്യാങ് പറഞ്ഞു. അമേരിക്കയിൽ ജനസംഘ്യയുടെ 45 ശതമാനം പേർ ഫൈസർ - ബയോഎൻടെക്, മഡോണ എന്നീ കമ്പനികളുടെ വാക്സിൻ മുഴുവൻ ഡോസും സ്വീകരിച്ചുകഴിഞ്ഞു. ഇവിടെ ആറ് മാസത്തിനുള്ളിൽ കേസുകൾ 94ശതമാനമായി കുറഞ്ഞു. ഇസ്രായേലും ഫൈസർ സ്വീകരിക്കുകയും കേസുകൾ ദിവസം പത്തുലക്ഷത്തിൽ 4.95 എന്ന നിലയിൽ കുറയുകയും ചെയ്തുവെന്നും എക്കണോമിക് ടൈംസ് പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam