ക്യൂബയെവീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയിലാക്കി ഡൊണാള്‍ഡ് ട്രംപ്

By Web TeamFirst Published Jan 12, 2021, 10:54 AM IST
Highlights

പുതിയ പ്രസിഡന്‍റായി ജോ ബൈഡന്‍ അധികാരത്തിലേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ട്രംപിന്‍റെ വിചിത്രമായ നീക്കം. ജനങ്ങളെ വീടുകളില്‍ തളച്ചിട്ട് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നുവെന്നാണ് ക്യൂബയ്ക്കെതിരായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറയുന്നത്. 

സ്ഥാനമൊഴിയുന്നതിന് തൊട്ടുമുന്‍പ് ക്യൂബയെവീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയിലാക്കി ഡൊണാള്‍ഡ് ട്രംപ്. ഭീകരര്‍ക്ക് സുരക്ഷിതതാവളമൊരുക്കുന്നുവെന്ന വിമര്‍ശനത്തോടെയാണ് നീക്കം. പുതിയ പ്രസിഡന്‍റായി ജോ ബൈഡന്‍ അധികാരത്തിലേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ട്രംപിന്‍റെ വിചിത്രമായ നീക്കം. ജനങ്ങളെ വീടുകളില്‍ തളച്ചിട്ട് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നുവെന്നാണ് ക്യൂബയ്ക്കെതിരായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറയുന്നത്.

തിങ്കളാഴ്ചയാണ് മൈക്ക് പോംപിയോ ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യാന്തര തലത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സുരക്ഷിത താവളമാണ് ക്യൂബയിലുള്ളതെന്നാണ് പോംപിയോ പറയുന്നത്. ഈ നടപടിയോട ക്യൂബയ്ക്ക് ശക്തമായ സന്ദേശം നല്‍കാനാണ് ശ്രമമെന്നാണ് പോംപിയോ നടപടിയെ ന്യായീകരിക്കുന്നത്. നേരത്തെ ഒബാമ ഭരണകൂടമം ക്യൂബയെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ക്യൂബയുമായുള്ള വ്യാപാരം, സഹായം, സൈനിക സഹായം എന്നിവയടക്കമുള്ള ബന്ധത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ ഉതകുന്നതാണ് ട്രംപിന്‍റെ നിലവിലെ നീക്കം. യുഎസില്‍ പൊലീസ് തെരയുന്ന കുറ്റവാളികള്‍ക്കും ക്യൂബ അഭയമൊരുക്കിയെന്നും ട്രംപ് ആരോപിക്കുന്നു. ഇത്തരത്തില്‍ ക്യൂബയില്‍ പത്ത് വര്‍ഷത്തോളമായി തുടരുന്ന കുറ്റവാളികള്‍ ഉണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.

ജനാധിപത്യത്തിന് വേണ്ടിയുള്ള ക്യൂബന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ തുടരുമെന്നും പോംപിയോ വിശദമാക്കുന്നു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിൽ നാളെ വോട്ടെടുപ്പ് നടക്കും. ഭരണഘടന നൽകുന്ന അധികാരം ഉപയോഗിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പ്രസിഡന്റിനെ പുറത്താക്കണമെന്ന പ്രമേയവും സഭയിൽ അവതരിപ്പിച്ചു.

click me!