
ന്യൂയോർക്ക്: ശീതീകരിച്ച ഇറച്ചി വിഭവം കഴിച്ചതിന് പിന്നാലെ ഒരു മാസത്തിനുള്ളിൽ മരിച്ചത് 9 പേർ. മുന്നറിയിപ്പുമായി അമേരിക്കയിലെ ആരോഗ്യവകുപ്പ്. ബോർസ് ഹെഡ് എന്ന സ്ഥാപനം ഉൽപാദിപ്പിച്ച ഇറച്ചി വിഭവം കഴിച്ചവർക്കാണ് ലിസ്റ്റീരിയ അണുബാധയുണ്ടായത്. അണുബാധ മൂലം ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതിന് പിന്നാലെയാണ് ഈ നിർമ്മാതക്കളുടെ ഉൽപന്നങ്ങൾ ആരോഗ്യ വകുപ്പ് പിൻവലിച്ചതും സ്ഥാപനത്തിന് വൻതുക പിഴയിട്ടിരിക്കുന്നതും.
സൌത്ത് കരോലിന, ഫ്ലോറിഡ, ന്യൂ മെസ്കിക്കോ, ടെന്നസി, ന്യൂയോർക്ക്, ഇല്ലിനോയിസ്, ന്യൂ ജേഴ്സി, വിർജീനിയ എന്നിവിടങ്ങളിലായാണ് ലിസ്റ്റീരിയ അണുബാധമൂലം ആളുകൾ മരണത്തിന് കീഴടങ്ങിയത്. 57ൽ അധികം പേരാണ് രോഗബാധയ്ക്ക് പിന്നാലെ ചികിത്സ തേടിയിരിക്കുന്നത്. 2011ന് ശേഷം അമേരിക്കയിലുണ്ടാവുന്ന ഏറ്റവും വലിയ ഭക്ഷ്യ വിഷബാധയാണ് ഇതെന്നാണ് സെന്റർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശദമാക്കുന്നത്. 70 ലക്ഷം ഇറച്ചി ഉത്പന്നങ്ങളാണ് ഈ സ്ഥാപനം ഇതിനോടകം തിരിച്ച് വിളിച്ചിരിക്കുന്നത്. ശീതീകരിച്ച ഇറച്ചി ഉപയോഗിച്ചവർക്കാണ് ഇത്തവണ അണുബാധ അനുഭവപ്പെട്ടിട്ടുള്ളത്.
ലിസ്റ്റീരിയ അണുബാധ എന്നത് ഭക്ഷണത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ രോഗമാണ്. സാധാരണയായി മലിനമായ ഭക്ഷണം കഴിക്കുന്നത് മൂലമാണ് ബാക്ടീരിയകൾ ശരീരത്തിൽ എത്തുന്നത്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്നതിനാൽ ഗർഭിണികളും 65 വയസ്സിനു മുകളിലുള്ളവരുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നത്. ലിസ്റ്റീരിയോസിസിന്റെ ലക്ഷണങ്ങൾ ഇൻഫ്ലുവൻസയ്ക്ക് സമാനമാണ്. സിഡിസി പ്രകാരം പനി, പേശി വേദന അല്ലെങ്കിൽ വേദന, വിറയൽ, വയറിളക്കം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
രോഗബാധിതനായ വ്യക്തിയെയും ശരീരത്തിന്റെ ഭാഗത്തെയും ആശ്രയിച്ച് ലിസ്റ്റീരിയ അണുബാധയുടെ ലക്ഷണങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമാണെന്നും ആരോഗ്യ ഏജൻസി അറിയിച്ചു. അപൂർവ സന്ദർഭങ്ങളിൽ, അണുബാധ കൂടുതൽ ഗുരുതരമായേക്കാം, ഇത് മെനിഞ്ചൈറ്റിസ് പോലുള്ള ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. ഗർഭിണിയായ സ്ത്രീക്ക് ലിസ്റ്റീരിയോസിസ് വന്നാൽ ഗർഭം അലസാനുള്ള സാധ്യത വരെയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam