സാമൂഹ്യ അകലം പാലിക്കാൻ നിർദേശമുള്ള സമയത്ത് ആൾക്കൂട്ടം ഒഴിവാക്കാനാണ് ബ്രസീലിൽ മുൻകൂറായി ഇങ്ങനെ കുഴികളെടുക്കുന്നത്.
ബ്രസീൽ: കൊവിഡിനെ തുടർന്നുള്ള മരണങ്ങൾ കുത്തനെ ഉയർന്നതോടെ ബ്രസീലിലെ ഒരു ശ്മശാനത്തിൽ മൃതദേഹം കുഴിച്ചിടാൻ മുൻകൂറായി നൂറ് കണക്കിന് കുഴികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക കണക്കുകളേക്കാൾ പതിന്മടങ്ങ് കൂടുതലാണ് മരിച്ചവരുടെ എണ്ണമെന്നാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്ന ഈ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഒരു പനിയോ ജലദോഷമോ വരുന്നത് പോലെയാണ് കൊവിഡെന്നാണ് ബ്രസീൽ പ്രസിഡന്‍റ് ജെയ്ർ ബോൾസനാരോയുടെ കണ്ടെത്തൽ. എന്നാൽ, യാഥാർത്ഥ്യം അതല്ലെന്ന് തെളിയിക്കുകയാണ് ബ്രസീലിൽ നിന്ന് തന്നെയുള്ള കാഴ്ചകൾ. കൊവിഡ് വ്യാപിച്ചതോടെ, സാവോ പോളോയിലെ വില ഫോർമോസയിലുള്ള ഒരു ശ്മശാനത്തിൽ നിത്യേന നിരവധി പേരാണ് അവരുടെ പ്രിയപ്പെട്ടവരുടെ ശവമഞ്ചവുമായി എത്തുന്നത്.
ശ്മശാനത്തിൽ കുഴികളെടുക്കും വരെ ആളുകൾ കാത്തുനിൽക്കേണ്ടിയും വരും. സാമൂഹ്യ അകലം പാലിക്കാൻ നിർദേശമുള്ള സമയത്ത് ആൾക്കൂട്ടം ഒഴിവാക്കാനാണ് ബ്രസീലിൽ മുൻകൂറായി ഇങ്ങനെ കുഴികളെടുക്കുന്നത്. കരാർ തൊഴിലാളികളെ നിയമിച്ച് മൂന്ന് മാസത്തേക്ക് കണക്കാക്കി കുഴിച്ച കുഴികൾ ഒരു മാസം കൊണ്ട് തന്നെ സംസ്കാരത്തിന് ഉപയോഗിക്കേണ്ടി വന്നു. ഇപ്പോഴും പുതിയ കുഴികൾ കുഴിച്ചുകൊണ്ടിരിക്കകുയാണ്.
Also Read: കൊവിഡ് 19; മഹാമാരിക്കാലത്തെ ശ്മശാന കാഴ്ചകള്‍
കൊവിഡ് ബാധ സംശയിക്കുന്ന നിരവധി പേരുടെ മൃതദേഹങ്ങളാണ് നിത്യവും ഇവിടെ കർശന നിയന്ത്രണങ്ങളോടെ സംസ്കരിക്കുന്നത്. രോഗം സ്ഥിരീകരിക്കാത്തതിനാൽ ഇവരൊന്നും ഔദ്യോഗിക കണക്കുകളിൽ വരുന്നുമില്ല. ബ്രസീലിൽ കൊവിഡിന്‍റെ യഥാർത്ഥ കണക്കുകൾ ഞെട്ടിക്കുതാണെന്ന് കരുതാൻ മറ്റ് കാരണങ്ങൾ വേണ്ട.