
വാഷിംഗ്‌ടണ്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ചൊവ്വഗ്രഹത്തിന്റെ ഭാഗമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'കണ്ടെത്തല്‍'! ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്‌ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നാസ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ട്വീറ്റിലാണ് ട്രംപ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ട്രംപിന്റെ പുതിയ കണ്ടെത്തലിലും ചാന്ദ്രദൗത്യം അവസാനിപ്പിക്കണമെന്ന ആവശ്യത്തിലും ഞെട്ടിയിരിക്കുകയാണ് നാസയിലെ ശാസ്‌ത്രജ്ഞര്‍.
'ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്‌ക്കാന്‍ വളരെയധികം പണമാണ് നമ്മള്‍ (അമേരിക്ക) ചെലവഴിക്കുന്നത്. ചന്ദ്രനിലേക്ക് പോകുന്ന കാര്യം നാസ ഇനി ചര്‍ച്ച ചെയ്യരുത്. അതൊക്കെ നമ്മള്‍ 50 വര്‍ഷം മുമ്പേ ചെയ്‌തതാണ്. ചൊവ്വ (അതിന്റെ ഭാഗമാണ് ചന്ദ്രന്‍), പ്രതിരോധം, ശാസ്‌ത്രം തുടങ്ങി കൂടുതല്‍ വലിയ കാര്യങ്ങളിലേക്കാണ് ഇനി ശ്രദ്ധ പതിപ്പിക്കേണ്ടത്!' -ട്രംപ് ട്വീറ്റ് ചെയ്‌തു.
2024ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന് ഫണ്ട് അനുവദിച്ച ട്രംപില്‍ നിന്ന് ഇത്തരമൊരു പ്രഖ്യാപനം വന്നതിന്റെ ഞെട്ടലിലാണ് നാസയിലെ ശാസ്‌ത്രജ്ഞര്‍. ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമാണെന്ന് ഇതുവരെയും ആരും പറഞ്ഞതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. പിന്നെയെവിടെ നിന്നാണ് ഇത്തരമൊരു കണ്ടെത്തല്‍ ട്രംപ് നടത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ട്രംപിന്റെ കണ്ടെത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ നാസ തയ്യാറായില്ല. അതേസമയം, ട്രംപിനെ ട്രോളി നിരവധി പേരാണ് ട്വീറ്റിന് കമന്റ് ചെയ്‌തിരിക്കുന്നത്.
അതേസമയം,, ട്വീറ്റ് സൃഷ്ടിച്ച ആശയക്കുഴപ്പമാണ് ട്രോളുകള്‍ക്ക് കാരണമെന്നാണ് ട്രംപിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ചൊവ്വ പര്യവേഷണത്തിന്റെ ഭാഗമാണ് ചാന്ദ്രപര്യവേഷണമെന്നാണ് ട്വീറ്റില്‍ ട്രംപ് സൂചിപ്പിച്ചതെന്നാണ് ഇവരുടെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam