
വാഷിംഗ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയിൽ സെലസ്കിയുടെ വസ്ത്രധാരണം മതിപ്പുണ്ടാക്കുന്നതായിരുന്നില്ലെന്ന് ട്രംപിന്റെ നിരീക്ഷണം. വാഷിംഗ്ടണിലെ ട്രംപ് സെലന്‍സ്കി കൂടിക്കാഴ്ചയിൽ പരസ്പരം അഭിവാദ്യം ചെയ്തപ്പോൾ സെലൻസ്‌കിയുടെ വസ്ത്രത്തോടുള്ള ട്രംപിൻ്റെ പ്രതികരണം പ്രകടമായിരുന്നു. സ്യൂട്ട് ധരിക്കാത്തത് എന്നും നിങ്ങൾക്ക് സ്യൂട്ട് ഉണ്ടോയെന്നുമുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് യുദ്ധം പൂർത്തിയായ ശേഷം ഇത്തരം വസ്ത്രധാരണത്തിലേക്കോ ഇതിനേക്കാൾ മികച്ചതിലേക്കോ എത്താമെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം.
മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഓവൽ ഓഫീസിലെ ചർച്ച തുടങ്ങിയത്. വിദേശകാര്യസെക്രട്ടറി മാർകോ റൂബിയോ ഇല്ലാത്ത ചർച്ചയിൽ പകരമുണ്ടായിരുന്നത് വൈസ്പ്രസിഡന്റും യുക്രെയ്ന്റെ രൂക്ഷവിമർശകനുമായ ജെഡി വാൻസ് ആയിരുന്നു. യുദ്ധം അവസാനിപ്പിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്ന വാൻസിന്റെ വാക്കുകളോട് എന്തുതരം നയതന്ത്രം എന്ന് സെലൻസ്കി തിരിച്ചുചോദിച്ചു. റഷ്യൻ പ്രസിഡന്റ് പലതവണ ധാരണകൾ ലംഘിച്ചതിന്റെ ഉദാഹരണങ്ങൾ എണ്ണിപ്പറഞ്ഞു. ഇതോടെ വാന്‍സ് ക്ഷുഭിതനായി. അനാദരവ് കാട്ടുന്നു എന്നാരോപിച്ച് തർക്കമായി. പിന്നാലെ ഈ വാക്കുതർക്കം ട്രംപ് ഏറ്റെടുക്കുകയായിരുന്നു.
സുരക്ഷാ വ്യവസ്ഥ വേണമെന്ന് പറയാൻ നിങ്ങൾക്ക് അവകാശമില്ലെന്നും മൂന്നാംലോകമഹായുദ്ധമാണോ ലക്ഷ്യമെന്നും ട്രംപ് ചോദിച്ചു. യുക്രെയ്ന് ഇത്രയും കാലം ഫണ്ട് നൽകിയതിന് ബൈഡനെ വിഢ്ഢിയായ പ്രസിഡന്റ് എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. പിന്നെ അധികനേരം ചർച്ച നീണ്ടില്ല. ഇരു നേതാക്കളും സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി. സമാധാനം ആവശ്യമെന്നുതോന്നിയാൽ സെലൻസ്കിക്ക് തിരിച്ചുവരാമെന്ന് ട്രംപ് സമൂഹമാധ്യമമത്തില്‍ കുറിച്ചു. വൈറ്റ് ഹൗസിന് പുറത്തിറങ്ങിയ സെലൻസ്കി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിന്നില്ല. യുക്രെയ്നെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ഒരു ചർച്ചയാണ് ഇങ്ങനെ അവസാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam