
ദില്ലി: ഇന്ത്യ അടക്കം നിരവധി രാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതൽ നിലവിൽ വരും. അതേസമയം അധിക നികുതി ചുമത്തിയതിൽ അമേരിക്കയെ അനുനയിപ്പിക്കാൻ ഇന്ത്യ തൽക്കാലമില്ലെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വിളിക്കില്ലെന്നാണ് കേന്ദ്ര വൃത്തങ്ങൾ അറിയിച്ചത്. ന്യായമല്ലാത്ത ആവശ്യങ്ങൾ അംഗീകരിക്കേണ്ടതില്ലെന്നാണ് ശശി തരൂർ എംപി പ്രതികരിച്ചത്. ട്രംപിന്‍റെ ചുങ്കം കേരളത്തിന്‍റെ കയറ്റുമതി മേഖലയ്ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ഇന്ത്യ-യുഎസ് വ്യാപാരകരാറിന് ഉടന്‍ അന്തിമരൂപമാകാത്തപക്ഷം, ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്കുമേല്‍ 25 ശതമാനംവരെ നികുതി നേരിടേണ്ടിവന്നേക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ 25 ശതമാനം നികുതി അടയ്‌ക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. അതേസമയം കാനഡക്ക് മേലുള്ള ചുങ്കം 25 ൽ നിന്ന് 35 ശതമാനം ആക്കി ഉയർത്തി അമേരിക്ക. തീരുവ യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
68 രാജ്യങ്ങൾക്കും 27 അംഗ യൂറോപ്യൻ യൂണിയനും മേലാണ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫുകൾ പ്രഖ്യാപിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. ഉത്തരവിൽ പേര് പരാമർശിക്കാത്ത രാജ്യങ്ങൾക്ക് 10% സ്റ്റാൻഡേർഡ് തീരുവയാണ് നൽകേണ്ടി വരിക. ലിസ്റ്റിൽ 10 ശതമാനം മുതൽ 41 ശതമാനം വരെയാണ് തീരുവ നിരക്കുകൾ വരുന്നത്. ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ നികുതി ചുമത്തിയിട്ടുള്ളത് മ്യാന്മറിന് മേലെയാണ്. 41 ശതമാനം തീരുവയാണ് മ്യാന്മറിന് മേൽ ചുമത്തിയിട്ടുള്ളത്.