
വാഷിങ്ടൺ: യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ-ഹമാസ് സംഘർഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
നിർണായക കൂടിക്കാഴ്ചയിൽ രണ്ടാം ഘട്ട വെടിനിർത്തൽ കാരാറിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഗാസയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി. ഗാസക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തിൽ തകർന്ന ഗാസയിൽ ആർക്കും നിലവിൽ താമസിക്കാൻ കഴിയില്ല. അതിനാൽ ഈജിപ്ത്, ജോർഡൻ തുടങ്ങിയ അറബ് രാജ്യങ്ങൾ പലസ്തീൻകാരെ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോർദാൻ രാജാവ് വൈറ്റ് ഹൗസിൽ എത്താനിരിക്കെയാണ് ട്രംപിന്റെ നിർദേശം.
അതേസമയം, ചർച്ചകൾക്ക് ശേഷം ബെഞ്ചമിൻ നെതന്യാഹു ട്രംപിനെ പുകഴ്ത്തി. ഇസ്രായേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നായിരുന്നു നെതന്യാഹു കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചത്. ട്രംപിന്‍റെ നേതൃത്വ പാഠവത്തെ പ്രശംസിച്ച നെതന്യാഹു, ശ്രദ്ധിക്കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ട് വെച്ചതെന്നും ഇത് ചരിത്രമാകുമെന്നും വ്യക്തമാക്കി.
ട്രംപിന്റെ ശക്തമായ നേതൃത്വവും സമ്മർദവും കാര്യങ്ങൾ ഇവിടെ വരെ എത്തിക്കാൻ ഇസ്രയേലിനെ സഹായിച്ചതെന്ന് നെതന്യാഹു പറഞ്ഞു. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവൻ അമേരിക്കയിൽ എത്തുന്നത്. രണ്ടാംഘട്ട വെടിനിർത്തൽ കരാർ അടുത്താഴ്ച ആരംഭിക്കും. അതേസമയം പലസ്തീൻകാർ ഗസ്സ വിടണമെന്ന ട്രംപിന്റെ നിർദേശം ഹമാസ് തള്ളി.
Read More : കഴിഞ്ഞിട്ടില്ല ചൈനയുടെ മറുപണി! 15% അധിക തീരുവ മാത്രമല്ല; വിശ്വാസലംഘനങ്ങളുടെ പേരിൽ ഗൂഗിളിനെതിരെ അന്വേഷണവും