
ദുബൈ: ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച്ച ട്രംപ് ഗൾഫ് രാഷ്ട്രീയ നേതാക്കളെ കാണും. വിശുദ്ധ നഗരമായ മക്കക്ക് നേരെയുള്ള ആക്രമണ ശ്രമത്തിൽ ഹൂത്തികളെ പരോക്ഷമായി പിന്തുണച്ച് ഇറാൻ രംഗത്തെത്തി. ഡ്രോൺ തകർത്തു എന്നത് കൊണ്ട് മാത്രം ആരെയും കുറ്റപ്പെടുത്താനാവില്ലെന്നാണ് ഇറാന്റെ ന്യായീകരണം.
ചൊവവാഴ്ച്ച യു.എൻ ജനറൽ അസംബ്ലിക്കിടെയാണ് ഡോണൾഡ് ട്രംപ് ഗൾഫ് രാഷ്ട്രീയ നേതാക്കളെ കാണുക. ഇതിനിടെയാണ് ഇറാനിലെ യുദ്ധം അവസാന ഘട്ടത്തിലേക്കെന്ന ട്രംപിന്റെ പ്രസ്താവന. ആണവ വിഷയത്തിൽ ഇറാനെതിരെ യു.എമ്മിൽ പ്രമേയത്തിന് സാധ്യതയുണ്ട്. ഇറാനും നീക്കങ്ങൾ ശക്തമാക്കി. ചൈനയുമായി ചർച്ച പൂർത്തിയാക്കി. ബെയിജിങ്ങിലിരുന്ന് ഇറാൻ വിദേശകാര്യമന്ത്രി പാക് സേനാ മേധാവിയെയും തുർക്കി വിദേശകാര്യമന്ത്രിയെയും വിളിച്ചു. അതേസമയം, ഹൂത്തികൾ മക്കയെ ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഹൂത്തികളെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് ഇറാൻ എടുത്തിരിക്കുന്നത്.
ഡ്രോൺ തകർത്തു എന്നത് കൊണ്ട് മാത്രം ആരെയും കുറ്റപ്പെടുത്താനാവില്ല. വിശുദ്ധ നഗരങ്ങളെ രാഷ്ട്രീയവത്ക്കരിക്കുകയോ സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കുകയോ ചെയ്യരുതെന്നും ഇറാൻ വിദേശകാര്യ വക്താവ് പറയുന്നു. അതിനിടെ, ഹോർമൂസിന് ബദൽ പാതകൾ തുറക്കാനും സമാധാനം സ്ഥാപിക്കാനും ഫ്രാൻസ് ഖത്തറുമായും സൗദിയുമായും സംസാരിച്ചു. യാംബുവിന് പകരം ഗൾഫ് മേഖലയിലെ തീരം വഴിതന്നെ കപ്പലുകളിലേക്ക് കൈമാറ്റം ചെയ്ത് സൗദി എണ്ണ എത്തിച്ചത് ആഗോള എണ്ണവിപണിക്ക് ആശ്വാസമായി.
ഹൂത്തികളുടെ ആക്രമണം ചെറുക്കാനുള്ള വ്യോമപ്രതിരോധത്തിനായി പാകിസഥാൻ, ബ്രിട്ടൻ, ഫ്രാൻസ്, ഈജിപ്ത് എന്നിവരുടെ പിന്തുണ സൗദി തേടിയെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. സൗദി ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, സ്വീഡനിലെ ഇറാൻ നയതന്ത്രജ്ഞനെ പുറത്താക്കിയതിന് പകരം ഇറാനിലെ സ്വീഡിഷ് നയതന്ത്രജ്ഞനെ ഇറാനും പുറത്താക്കി തിരിച്ചടിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam