മെലോനിക്ക് തന്നോട് പ്രേമം, ആ കണ്ണുകളിൽ അത് കാണാം, എല്ലാ സീമകളും ലംഘിച്ച് 'റെസ്ട്രെയിനിങ് ഓർഡർ' മീം ചിത്രം പങ്കുവച്ച് ട്രംപ്

Published : Jul 06, 2026, 12:46 PM IST
meloni

Synopsis

ട്രംപ്-മെലോനി പോര് കടുക്കുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുതിയൊരു 'മീം' പങ്കുവെച്ചു. മെലോനിക്ക് തന്നോട് കടുത്ത അഭിനിവേശമാണെന്ന് സൂചിപ്പിക്കുന്ന ചിത്രത്തോടൊപ്പം, തനിക്ക് ഒരു 'റെസ്ട്രെയിനിങ് ഓർഡർ' ആവശ്യമാണെന്നും ട്രംപ് കുറിച്ചു. 

വാഷിംഗ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായുള്ള വാക്പോര് കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെലോനിക്ക് തന്നോട് കടുത്ത അഭിനിവേശമാണെന്ന് വരുത്തിത്തീർക്കുന്ന തരത്തിലുള്ള ഒരു വിചിത്രമായ 'മീം' പങ്കുവെച്ചുകൊണ്ടാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് മെലോനിക്കെതിരെ ഒരു 'റെസ്ട്രെയിനിങ് ഓർഡർ' ആവശ്യമാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി പരിഹസിച്ചു. ഒരു വ്യക്തി മറ്റ് വ്യക്തികളെ പിന്തുടർന്ന് ശല്യം ചെയ്യുക, ഉപദ്രവിക്കുക അല്ലെങ്കിൽ ബന്ധപ്പെടാൻ ശ്രമിക്കുക തുടങ്ങിയ നിർദ്ദിഷ്ട പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ കോടതി പുറപ്പെടുവിക്കുന്ന നിയമപരമായ ഉത്തരവാണ് 'റെസ്ട്രെയിനിങ് ഓർഡർ'. ഇരയുടെ വീട്, ജോലിസ്ഥലം അല്ലെങ്കിൽ വിദ്യാലയം എന്നിവയിൽ നിന്നും ഈ വ്യക്തി നിശ്ചിത അകലം പാലിക്കണം എന്നതുപോലുള്ള വ്യവസ്ഥകൾ സാധാരണയായി ഈ ഉത്തരവിൽ ഉൾപ്പെടുന്നു.

മെലോനി തന്നെ നോക്കി പുഞ്ചിരിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ഒരു ചിത്രമാണ് ട്രംപ് പങ്കുവെച്ചത്. ഇറ്റലിയിലെ തീവ്ര വലതുപക്ഷ നേതാവായ മെലോനിക്ക് തന്നോട് പ്രത്യേക താല്പര്യമുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു ചിത്രം. "ഒരു റെസ്ട്രെയിനിങ് ഓർഡർ ആവശ്യമാണ്," എന്ന അടിക്കുറിപ്പോടെയാണ് ട്രംപ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഞായറാഴ്ച ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെച്ച വിവാദ പോസ്റ്റുകളിൽ ഒന്നായിരുന്നു ഇത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതിന് മുമ്പുള്ള ഒരു വ്യാജ ചിത്രവും ട്രംപ് ഇതോടൊപ്പം പങ്കുവെച്ചിരുന്നു.

തുർക്കിയിൽ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയിൽ ഇരു നേതാക്കളും പങ്കെടുക്കാനിരിക്കെയാണ് ട്രംപിന്റെ ഈ പുതിയ നീക്കം. കഴിഞ്ഞ ആഴ്ച നടന്ന ജി-7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഒരു ചിത്രമെടുക്കാൻ മെലോനി വീണ്ടും വീണ്ടും ആവശ്യപ്പെട്ടെന്നും അവർ അതിനായി അപേക്ഷിച്ചെന്നും ട്രംപ് അവകാശപ്പെട്ടതോടെയാണ് ഇരു നേതാക്കളും തമ്മിലുള്ള തർക്കം ആരംഭിക്കുന്നത്. ഊർജ്ജ-കുടിയേറ്റ നയങ്ങളിൽ യൂറോപ്പിന് പൂർണ്ണമായി തെറ്റുപറ്റിയെന്നും ഈ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ യൂറോപ്പ് പഴയതുപോലെ ആയിരിക്കില്ലെന്നും ട്രംപ് വിമർശിച്ചിരുന്നു.

ട്രംപിന്റെ ഈ പ്രസ്താവനയെത്തുടർന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്തോണിയോ തജാനി തന്റെ വാഷിംഗ്ടൺ യാത്ര റദ്ദാക്കിയിരുന്നു. ട്രംപിന്റെ വാദങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കിയ മെലോനി, ഇറ്റലിയോ ഞാനോ ഒരിക്കലും ആരുടെയും മുന്നിൽ അപേക്ഷിക്കാറില്ല എന്ന് ശക്തമായി തിരിച്ചടിച്ചു.

'ഞാൻ ഇന്ന് അമേരിക്കയ്ക്ക് വിരുദ്ധയല്ല, ഇന്നലെ അവരുടെ മുന്നിൽ മുട്ടുകുത്തിയിട്ടുമില്ല. പാശ്ചാത്യ രാജ്യങ്ങൾ ഒന്നിച്ച് നിൽക്കുമ്പോഴാണ് ശക്തരാകുന്നതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിനായി ഞാൻ തുടർന്നും പ്രവർത്തിക്കും. എന്നാൽ ശക്തമായ ബന്ധങ്ങൾ എപ്പോഴും തുറന്നുപറച്ചിലുകളിൽ അധിഷ്ഠിതമായിരിക്കണം, ഞാൻ കാര്യങ്ങൾ തുറന്നുപറയുന്ന വ്യക്തിയാണ്,'- മെലോനിയെ ഉദ്ധരിച്ച് ഇറ്റാലിയൻ വാർത്താ ഏജൻസിയായ 'അഡ്ൻക്രോനോസ്' റിപ്പോർട്ട് ചെയ്തു. ഇറാനെതിരെയുള്ള യുഎസ് നീക്കങ്ങൾക്ക് പിന്തുണ നൽകാൻ ഇറ്റലി മടി കാണിച്ചതോടെയാണ് ഈ രണ്ട്  നേതാക്കൾ തമ്മിലുള്ള ബന്ധം വഷളായത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാക് അധിനിവേശ കശ്മീരിൽ പാക് സൈന്യത്തിന്‍റെ വെടിവയ്പ്പ്, ഒരു മരണം; ഇന്ത്യയോട് സഹായം തേടി പ്രതിഷേധക്കാർ
വിമാനത്തിൽ 56 പേർ, ലാൻഡിംഗിന് ഒരുങ്ങുമ്പോൾ പൊട്ടിത്തെറിച്ച് പടക്കം, ക്യാബിനുള്ളിൽ മുഴക്കം, എമർജൻസി ലാൻഡിംഗ്