
വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ പൌരൻ ചന്ദ്രമൗലി നാഗമല്ലയ്യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരനായ ക്യൂബൻ സ്വദേശിയാണ് ഇന്ത്യൻ പൌരനെ തലയറത്ത് കൊന്നത്. കൊലപാതക കുറ്റം ചുമത്തി പ്രതിയെ വിചാരണ ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുമെന്നും അനധികൃത കുടിയേറ്റക്കാരോടെ തൻ്റെ ഭരണകൂടം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെക്സാസിലെ ഡാളസിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയായിരുന്ന ചന്ദ്ര നാഗമല്ലയ്യയുടെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. അമേരിക്കയിൽ കാല് കുത്താൻ പാടില്ലാത്ത ഒരു ക്യൂബൻ അനധികൃത വിദേശിയാണ് അദ്ദേഹത്തെ ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് അതിക്രൂരമായി ശിരച്ഛേദം ചെയ്തതെന്നും തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം കുറിച്ചു.
ഒരു കേടായ വാഷിംഗ് മെഷീനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ്, അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ ചന്ദ്ര മൗലി നാഗമല്ലയ്യയെ, തൻ്റെ ജീവനക്കാരനായ കോബോസ്-മാർട്ടിനെസ് എന്ന ക്യൂബൻ സ്വദേശി ആക്രമിക്കുകയും തലയറക്കുകയും ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. കർണാടക സ്വദേശിയായ 50 വയസ്സുകാരനായ ചന്ദ്ര നാഗമല്ലയ്യ, ഡൗൺടൗൺ സ്യൂട്ട്സ് ഹോട്ടലിൻ്റെ മാനേജരായിരുന്നു. ഡാളസിലെ ഡൗൺടൗണിന് കിഴക്കുള്ള സാമുവൽ ബൊളിവാർഡിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം അവിടെ ജോലി ചെയ്യുകയായിരുന്നു.
ചന്ദ്ര മൗലി നാഗമല്ലയ്യ 2018-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ആദ്യം സാൻ അന്റോണിയോയിലും പിന്നീട് ഡാളസിലുമായിരുന്നു താമസം. നഷ്ടപ്പെട്ട വാഷിംഗ് മെഷീനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ പ്രതിയായ ക്യൂബൻ കുടിയേറ്റക്കാരൻ നാഗമല്ലയ്യയെ ഹോട്ടലിൻ്റെ ഇടനാഴിയിലൂടെ പിന്തുടർന്ന് ആക്രമിക്കുന്നത് കാണാം. രക്ഷിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും പ്രതി അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയും തുടർന്ന് ശിരച്ഛേദം ചെയ്യുകയുമായിരുന്നു. ഈ സമയം, പ്രതി നാഗമല്ലയ്യയുടെ പോക്കറ്റിൽ നിന്ന് ഫോണും കീ കാർഡും എടുത്തു. പിന്നീട് ശിരച്ഛേദം ചെയ്തതിന് ശേഷവും ആക്രമണം തുടർന്നു. മറ്റൊരു വീഡിയോയിൽ, പ്രതി ശിരച്ഛേദം ചെയ്ത തല റോഡിൽ വെച്ച് ചവിട്ടുകയും, പിന്നീട് അത് എടുത്ത് ചവറ്റുകുട്ടയിലേക്ക് കൊണ്ടുപോകുന്നതും കാണാമായിരുന്നു. 37 വയസ്സുകാരനായ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam