
വാഷിങ്ടൻ: അഭിമുഖത്തിനിടെ അവതാരകയോട് ക്ഷുഭിതയായി മൈക്രോ ഫോൺ ഇരി വലിച്ചെറിഞ്ഞ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖമമാണ് വാക്കേറ്റത്തിലും ഇറങ്ങിപ്പോവലിലും കലാശിച്ചത്. കാലിഫോർണിയയിലെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യമാണ് ട്രംപിനെ പ്രകോപിച്ചത്. എൻബിസി ന്യൂസിന്റെ മീറ്റ് ദ പ്രസ് പരിപാടിക്കിടെ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നു എന്ന തന്റെ സ്ഥിരം ആരോപണങ്ങൾക്ക് തെളിവ് ചോദിച്ച അവതാരക ക്രിസ്റ്റൻ വെൽക്കറെ പരസ്യമായി അധിക്ഷേപിച്ച ട്രംപ് മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു.
കാലിഫോർണിയയിൽ വോട്ടെണ്ണൽ നടന്ന് നാല് ദിവസമായിട്ടും ഫലം പ്രഖ്യാപിക്കാത്തതിനെ ട്രംപ് വിമർശിച്ചിരുന്നു. എന്നാൽ വോട്ടുകൾ കൃത്യമായി തിട്ടപ്പെടുത്തുന്നതിനുള്ള കാലിഫോർണിയയുടെ സ്വാഭാവികമായ രീതിയാണിതെന്ന് അവതാരക ചൂണ്ടിക്കാണിച്ചപ്പോൾ, "അവർ തെരഞ്ഞെടുപ്പിൽ കള്ളത്തരം കാണിക്കുന്നത് കൊണ്ടാണ് വോട്ടെണ്ണൽ നീട്ടിക്കൊണ്ടുപോകുന്നത്" എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇതിന് എന്ത് തെളിവാണ് കൈവശമുള്ളതെന്ന ക്രിസ്റ്റൻ വെൽക്കറുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ട്രംപിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. "എനിക്ക് ചുറ്റിലും ഒന്ന് നോക്കിയാൽ മാത്രം മതി, ജനങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്" എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാൽ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നതായി യാതൊരു തെളിവും ഇല്ലെന്ന് വെൽക്കർ വീണ്ടും പറഞ്ഞു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഫലം പ്രഖ്യാപിക്കാത്തത് ശരിയാണോ എന്ന് ട്രംപ് വീണ്ടും അവതാരകയോട് ചോദിച്ചു. വോട്ടെണ്ണൽ പ്രക്രിയ വേഗത്തിലാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി. പിന്നാലെ കാലിഫോർണിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്നും നിങ്ങളും അത്തരത്തിലുള്ള ആളാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഞാൻ അഴിമതിക്കാരിയല്ല എന്ന് അവതാരക അദ്ദേഹത്തിന് മറുപടി നൽകി. എന്നാൽ തന്റെ ആരോപണം ട്രംപ് വീണ്ടും ആവർത്തിച്ചു. പിന്നാലെയാണ് ട്രംപ് അഭിമുഖം അവസാനിപ്പിച്ചത്. 'മതി, ഇത് ഇവിടെ അവസാനിപ്പിക്കാം. നന്ദി ഡാർലിങ്” എന്ന് പറഞ്ഞാണ് മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞ് ട്രംപ് എഴുന്നേറ്റത്.
ഈ അഭിമുഖത്തിനായി താൻ വിസ്കോൺസിൻ വരെ യാത്ര ചെയ്താണ് വന്നതെന്ന് അവതാരക ഓർമ്മിപ്പിച്ചപ്പോൾ, താൻ ഒരു മണിക്കൂറോളമായി മഴയത്ത് മാറിമാറി ഇരുന്നാണ് അഭിമുഖം നൽകിയതെന്നും മാധ്യമപ്രവർത്തനം നേരെയാക്കാൻ നോക്കണമെന്നും പറഞ്ഞ് ട്രംപ് അവിടെനിന്നും ഇറങ്ങിപ്പോയി. നേരത്തെ സിഎൻഎൻ റിപ്പോർട്ടർ കൈറ്റ്‌ളൻ കോളിൻസിനെയും ട്രംപ് വിമർശിച്ചിരുന്നു. 'അവൾ സുന്ദരിയാണ്. പക്ഷേ ഒരിക്കലും ചിരിക്കാറില്ല. അവളുടെ കണ്ണുകളിൽ വെറുപ്പാണ് കാണുന്നത്,' എന്നായിരുന്നു ട്രംപിന്റെ പരാമർശം. കോളിൻസിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചോദ്യങ്ങൾ ചോദിച്ചപ്പോൾ 'മിണ്ടാതിരിക്കാൻ' ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam