
റഷ്യയിലെ കുർസ്കിലെ എയർഫീൽഡിലെ ഇന്ധന ശേഖരത്തിന് തീയിട്ട് ഡ്രോണ്‍ ആക്രമണം. കുർസ്കിലെ റഷ്യന്‍ മേഖലയിലെ ഗവര്‍ണറാണ് ആക്രമണ വിവരം പുറത്ത് വിട്ടത്. റഷ്യന്‍ എയര്‍ ബേസില്‍ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ ആക്രമണവും നടന്നിട്ടുള്ളത്. യുക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കുർസ്കിലെ ഗവര്‍ണറായ റോമന്‍ സ്റ്റാറോവൈറ്റ് ടെലിഗ്രാമിലൂടെ നല്‍കിയ സന്ദേശത്തില്‍ ആക്രമണത്തില്‍ ആളപായം ഇല്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രാത്രി അന്തരീക്ഷത്തിലേക്ക് തീ ഉയരുന്നതിന്‍റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 280 കിലോമീറ്റര്‍ മാത്രം അകലെയാണ് ആക്രമണം നടന്ന സ്ഥലമുള്ളത്. പൊട്ടിത്തെറിക്ക് പിന്നാലെ ഉയര്‍ന്ന കറുത്ത പുക കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്ന് വരെ ദൃശ്യമായിരുന്നു. ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം കീവോ മോസ്കോയോ ഏറ്റെടുത്തിട്ടില്ല. 1970 കളിലെ സോവിയറ്റ് കാലഘട്ടത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ടതായ സ്ട്രൈഷ് ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. റഷ്യൻ സൈനിക ലക്ഷ്യങ്ങൾക്കെതിരായ യുക്രൈന്റെ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനിടെയാണ് ഈ സ്ഫോടനം.
കഴിഞ്ഞ ദിവസം റഷ്യന്‍ പോര്‍ വിമാനങ്ങളില്‍ ആയുധം നിറയ്ക്കുന്നതിന്‍റെയും ഇന്ധനം നിറയ്ക്കുന്നതിന്‍റേയും സാറ്റലൈറ്റ് ചിത്രം പുറത്ത് വന്നതിന് പിന്നാലെ റഷ്യന്‍ എയര്‍ബേസില്‍ വലിയ സ്ഫോടനം നടന്നിരുന്നു. ഈ സ്ഫോടനത്തില്‍ റഷ്യയുടെ രണ്ട് ആണവ വാഹിനികള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട വന്നിരുന്നു. സാരടോവ് നഗരത്തിന് സമീപമുള്ള ഏന്‍ജല്‍സ് 2 എയര്‍ബേസിലാണ് ആക്രണമണം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ പൊട്ടിത്തെറിയില്‍ ടിയു 95 ബോംബേഴ്സിനാണ് തകരാറ് സംഭവിച്ചത്. യുക്രൈനെതിരായ ആക്രമണങ്ങളില്‍ സാരമായ തകരാറ് വരുത്തിയ ബോംബ് വാഹിനിയാണ് ടിയു 95 ബോംബര്‍. റഷ്യന്‍ സൈനിക നഗരമായ റയാസാനിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam