
മ്യൂണിച്ച്: അപ്രതീക്ഷിതമായി ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നതിൽ ആശങ്കയായി യൂറോപ്പ്. കഴിഞ്ഞ ദിവസം ഡ്രോണിന്റെ സാന്നിധ്യത്തെ തുടർന്ന് യൂറോപ്യൻ വ്യോമയാന കേന്ദ്രമായ ജർമ്മനിയിലെ മ്യൂണിച്ച് വിമാനത്താവളം അടച്ചിട്ടു. തുടർച്ചയായി ഡ്രോൺ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് വിമാനത്താവളം ഏഴ് മണിക്കൂറോളം അടച്ചിടേണ്ടി വന്നത്. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 10 മണിക്ക് ശേഷം 17 വിമാനങ്ങൾ റദ്ദാക്കി. ഏകദേശം 3,000 യാത്രക്കാരെ ബാധിച്ചതായി വിമാനത്താവളം അധികൃതർ അറിയിച്ചു. കൂടാതെ, ജർമ്മൻ നഗരങ്ങളായ സ്റ്റട്ട്ഗാർട്ട്, ന്യൂറംബർഗ്, ഫ്രാങ്ക്ഫർട്ട്, അയൽരാജ്യമായ ഓസ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിലേക്ക് 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി പ്രസ്താവനയിൽ പറയുന്നു. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റാഡാർ പ്രകാരം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പ്രാദേശിക സമയം രാത്രി 11 മണിയോടെ നിരവധി വിമാനങ്ങൾ വിമാനത്താവളം ചുറ്റി സഞ്ചരിക്കുന്നതായി കാണിച്ചു.
പ്രാദേശിക സമയം പുലർച്ചെ 5 മണിക്കാണ് വിമാനത്താവളം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ എല്ലാം പുനരാരംഭിച്ചു. ചില വിമാനങ്ങൾ റദ്ദാക്കിയെങ്കിലും വിമാനത്താവളം വീണ്ടും തുറന്നുവെന്നും അധികൃതർ പറഞ്ഞു. അടച്ചുപൂട്ടൽ കാരണം ലുഫ്താൻസയുടെ 19 വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി അറിയിച്ചു. യാത്രക്കാർക്ക് മതിയായ സൗകര്യം ഒരുക്കിയെന്നും അധികൃതർ പറഞ്ഞു.
പടിഞ്ഞാറൻ യൂറോപ്പിനു മുകളിലൂടെ ഡ്രോണുകൾ
പടിഞ്ഞാറൻ യൂറോപ്പിനു മുകളിലൂടെ അപ്രതീക്ഷിതമായി ഡ്രോണുകൾ പറക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഡെൻമാർക്കിലെയും നോർവേയിലെയും നിരവധി വിമാനത്താവളങ്ങളിൽ സമീപ ആഴ്ചകളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത് പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിച്ചു. ഈ ആഴ്ച കോപ്പൻഹേഗനിൽ യൂറോപ്യൻ നേതാക്കളുടെ ഒരു ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഡെന്മാർക്ക് വ്യോമാതിർത്തിയിലെ എല്ലാ സിവിൽ ഡ്രോൺ വിമാനങ്ങളും നിരോധിച്ചു. പോളണ്ടിനും റൊമാനിയയ്ക്കും മുകളിലൂടെ നാറ്റോ വ്യോമാതിർത്തിയിലേക്ക് റഷ്യൻ ഡ്രോണുകൾ കടന്നുകയറിയതായും റഷ്യൻ യുദ്ധവിമാനങ്ങൾ എസ്തോണിയൻ വ്യോമാതിർത്തി ലംഘിച്ചതായും ആരോപിക്കപ്പെടുന്നതിനാൽ, സമീപ ആഴ്ചകളിൽ യൂറോപ്പ് അതീവ ജാഗ്രതയിലാണ്. ഡെൻമാർക്കിലെ ഡ്രോൺ ദൃശ്യങ്ങൾക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. റഷ്യയാണെന്നാണ് ഡെന്മാർക്കിന്റെ ആരോപണം. എന്നാൽ ആരോപണം റഷ്യ നിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam