
ദുബായ്: ദുബായിലെ അൽ ഖബൈസി മേഖലയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ആകാശത്തേക്ക് ഉയർന്ന കറുത്ത പുകയുടെ ദൃശ്യങ്ങൾ നിലവിലെ പ്രാദേശിക സംഘർഷ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് അധികൃതരുടെ വിശദീകരണം.
വെള്ളിയാഴ്ച രാവിലെ 06.12-നാണ് ദുബായ് ഓപ്പറേഷൻ റൂമിൽ തീപ്പിടുത്തത്തെക്കുറിച്ചുള്ള സന്ദേശം ലഭിച്ചത്. വെറും ഏഴ് മിനിറ്റിനുള്ളിൽ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. പോർട്ട് സയീദ്, അൽ ഹമ്രിയ സ്റ്റേഷനുകളിൽ നിന്നുള്ള ടീമുകൾ അതിവേഗം സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും നിലവിലെ മറ്റു സംഭവങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഗൾഫ് ന്യൂസിനോട് സംസാരിച്ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കുണമെന്നും അധികൃതർ അറിയിച്ചു. നിലവിൽ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam