
ബെൽഗ്രേഡ്: പാർലമെന്റിൽ പുക ബോംബുമായി എംപിമാർ. മൂന്ന് എംപിമാർക്ക് പരിക്ക്. സെർബിയൻ പാർലമെന്റിലാണ് സംഭവം. ചൊവ്വാഴ്ചയാണ് പാർലമെന്റിൽ പുക ബോംബ് വർഷിച്ച് പ്രതിഷേധം നടന്നത്. ബാൾക്കൻ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ വ്യക്തമാക്കുന്നതാണ് നിലവിലെ സംഭവം. സർവ്വകലാശാല വിദ്യാഭ്യാസത്തിനുള്ള ധനസഹായം വർദ്ധിപ്പിക്കുന്നതിനായുള്ള നിയമത്തിന് അനുകൂലമായുള്ള വോട്ടിംഗിന് ഇടയിൽ മറ്റ് തീരുമാനങ്ങളും പാസാക്കാനുള്ള ശ്രമം ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.
പ്രധാനമന്ത്രി മിലോസ് വുസെവികും സർക്കാരും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധമാണ് പാർലമെന്റിൽ തലങ്ങും വിലങ്ങും പുക ബോംബ് വർഷത്തിൽ കലാശിച്ചത്. പാർലമെന്റ് സെഷൻ ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്. നൂറ് കണക്കിന് പ്രതിപക്ഷ അനുഭാവികൾ പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്നതിനിടയിലാണ് പാർലമെന്റിന് അകത്തും പ്രതിഷേധം നടന്നത്. മുട്ടകളും വെള്ളക്കുപ്പികളും പുക ബോംബുകളും പാർലമെന്റിൽ വർഷിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മൂന്നിലേറെ എംപിമാർക്ക് പരിക്കേറ്റതായാണ് അധികൃതർ വിശദമാക്കുന്നത്. പ്രതിപക്ഷം ഭീകരവാദ സംഘടനകളേപ്പോലെ പെരുമാറിയെന്നാണ് പാർലമെന്റ് സ്പീക്കർ അന ബ്രണാബിക് പ്രതികരിക്കുന്നത്. സെർബിയയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവമെന്നാണ് പ്രതിരോധ മന്ത്രി വിശദമാക്കിയത്. അക്രമ സംഭവങ്ങൾ പ്രതിപക്ഷത്തിന്റെ സ്വഭാവം ജനത്തിന് മുൻപിൽ പ്രകടമാക്കിയെന്നാണ് പ്രതിരോധ മന്ത്രി വിശദമാക്കിയത്. ഒരു മാസത്തിലേറെയായി നടക്കുന്ന അഴിമതി വിരുദ്ധ പ്രതിഷേധങ്ങൾ നിലവിലെ സർക്കാരിനെ വലിയ രീതിയിലാണ് ബാധിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം