
ദില്ലി: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് സർക്കാരുമായി ഇന്ത്യ ആശയവിനിമയം നടത്തിയെന്നും ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്‌കോണിനെ വിമർശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ചിറ്റഗോങ്ങിൽ സംഘർഷമുണ്ടായത്.
ഇസ്‌കോണിനെ വിമർശിച്ച് യുവാവ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് അപ്‌ലോഡ് ചെയ്തു. തുടർന്ന് ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. അടുത്തിടെ ചില വ്യക്തികളും ഗ്രൂപ്പുകളും ബംഗ്ലാദേശിൽ ഇസ്‌കോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ അതിക്രമം വർധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
Read More... സാമ്പത്തിക പ്രതിസന്ധി, വൈദ്യുതി പ്രതിസന്ധി പിന്നാലെ റാഫേലും, കമ്മ്യൂണിസ്റ്റ് രാജ്യം നേരിടുന്നത് വൻ പ്രതിസന്ധി
ബുധനാഴ്ച, ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ബംഗ്ലാദേശ് ജനറൽ വക്കർ-ഉസ്-സമാനുമായി ആശയവിനിമയം നടത്തിയിരുന്നു. ഉഭയകക്ഷി പ്രതിരോധ സഹകരണമടക്കം ചർച്ചയായി. ഹസീന രാജ്യം വിട്ടതിന് ശേഷം ഇരു സേനകളും തമ്മിലുള്ള ഇത്തരത്തിലുള്ള ആദ്യ ആശയവിനിമയമായിരുന്നു നടന്നത്. ഹസീന സർക്കാരിൻ്റെ പതനത്തിനു ശേഷം പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ നിരവധി ഹിന്ദു കടകളും വീടുകളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെടുകയും അവാമി ലീഗിൻ്റെ രണ്ട് ഹിന്ദു നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam