1968ൽ സ്ഥാപിതമായതാണ് ഈ കമ്പനി. ഇവരുടെ ഉടമസ്ഥതയിൽ 150ലേറെ കണ്ടെയ്‌നർ കപ്പലുകളുണ്ട്. 80 രാഷ്ട്രങ്ങളിലെ 240 തുറമുഖങ്ങളിൽ കമ്പനിയുടെ കപ്പലുകൾ സർവീസ് നടത്തുന്നു.
ദില്ലി: ജീവനക്കാർക്ക് ബോണസായി അവരുടെ 50 മാസത്തെ ശമ്പളത്തിന് തുല്യമായ തുക നൽകി അമ്പരപ്പിച്ചിരിക്കുകയാണ് തായ്വാൻ കമ്പനിയായ എവർഗ്രീൻ മറൈൻ കോർപ്പറേഷൻ. എല്ലാ തസ്തികയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് കമ്പനി ബോണസ് നൽകുന്നുണ്ട്.
1968ൽ സ്ഥാപിതമായതാണ് ഈ കമ്പനി. ഇവരുടെ ഉടമസ്ഥതയിൽ 150ലേറെ കണ്ടെയ്‌നർ കപ്പലുകളുണ്ട്. 80 രാഷ്ട്രങ്ങളിലെ 240 തുറമുഖങ്ങളിൽ കമ്പനിയുടെ കപ്പലുകൾ സർവീസ് നടത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ലാഭം കണക്കാക്കിയാണ് ജീവനക്കാര്‍ക്ക് ഇങ്ങനെ ബോണസ് നല്‍കുന്നതെന്ന് കമ്പനി പറയുന്നു. ജീവനക്കാരുടെ വ്യക്തിഗത പ്രകടനവും മാനദണ്ഡമായിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു പാദത്തിൽ 9.91 ബില്യൺ ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. 2021മായി താരതമ്യം ചെയ്യുമ്പോൾ 92 ശതമാനം അധികമാണിത്.
2021ല്‍ സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവണ്‍ കപ്പലിന്റെ ഉടമസ്ഥരായ കമ്പനിയാണ് എവർഗ്രീൻ മറൈൻ കോർപ്പറേഷൻ. 2021മാർച്ച് 23നാണ് കമ്പനിയുടെ എവർഗിവൺ കപ്പൽ സൂയസ് കനാലിൽ കുടുങ്ങിയത്. 400 മീറ്റർ നീളമുള്ള ഭീമൻ കപ്പലായ എവർഗിവൺ സൂയസില്‍ കുടുങ്ങിയതിനെ തുടർന്ന് 369 കപ്പലുകളാണ് ലക്ഷ്യസ്ഥാനത്ത് എത്താതെ മടങ്ങിപ്പോയത്. കപ്പൽ കുടുങ്ങിക്കിടന്നപ്പോൾ പ്രതിദിനം സൂയസ് കനാൽ അതോറിറ്റിയുടെ വരുമാനത്തിൽ 14 ദശലക്ഷം യുഎസ് ഡോളറിന്റെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ലോകത്തെ ചരക്കു ഗതാഗതത്തിന്റെ 12 ശതമാനവും നടക്കുന്നത് ഈജിപ്തിലെ സൂയസ് കനാൽ വഴിയാണ്. ദിവസവും അമ്പതിലേറെ കപ്പലുകളാണ് സൂയസ് കനാൽ വഴി കടന്നു പോകുന്നത്.